Sunday, September 20, 2009

ജസ്റ്റിന്‍...

തിരക്കാര്‍ന്ന ജീവിതത്തിലെ തികച്ചും സാധാരണമായ ഒരു ദിനമായിരുന്നു അന്നും. ഫുഡ് കോര്‍ട്ടിലെ അതി വേഗത്തിലുള്ള പ്രഭാതഭക്ഷണവും കഴിഞ്ഞ് കുബിക്കിളിലെത്തി കമ്പ്യൂട്ടര്‍ തുറന്നു വെച്ചു. ഓണ്‍ലൈന്‍ പത്രം പതിവിലും നേരത്തെ തന്നെ ഇന്‍ബോക്സിലെത്തിയിട്ടുണ്ടായിരുന്നു. പണ്ട് വീട്ടില്‍ പത്രമിടുമായിരുന്ന ബാലണ്ണന്റെ സൈക്കിളിന്റെ ബെല്ലടിയും മഴയുള്ള ദിവസങ്ങളിലെ കുടയും പിടിച്ചുള്ള പത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പും പത്രത്തിന്റെ മണവും അമ്മയുടെ ചായയും എല്ലാം നഷ്ടസ്വപ്നങ്ങള്‍ പോലെ മിന്നി മറഞ്ഞു. ഇപ്പൊ ഇവിടെ ഈ തണുത്ത് മരവിച്ച കുബിക്കിളില്‍, ഈ എല്‍ സി ഡി സ്ക്രീനില്‍.. തിരക്കിന്റെ ലോകത്തിലേക്ക് ഊളിയിടുന്നതിന് മുന്‍പ് നാട്ടുവിശേഷങ്ങളിലേക്ക് ഒരു പി ഡി എഫ് ഫയലിലൂടെയുള്ള ഓട്ടപ്രദക്ഷിണം.

ഒന്നിലും മനസുറപ്പിച്ച് നിര്‍ത്താതെ തലക്കെട്ടുകളിലൂടെ മാത്രം ഓടി പോവുകയായിരുന്നു. രാഷ്ട്രീയ പോര്‍വിളികള്‍ക്കും കൊലപാതക സ്കോര്‍ കാര്‍ഡുകള്‍ക്കുമിടയില്‍ തികച്ചും യാദൃശ്ചികമായാണ് ജസ്റ്റിനെ പറ്റിയുള്ള വാര്‍ത്തയില്‍ കണ്ണുടക്കിയത്. ഞാവല്‍ പഴം കഴിച്ച് വിശപ്പടക്കാനായി മരത്തില്‍ കയറി താഴെ വീണ് പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ജസ്റ്റിനെ പറ്റിയുള്ള വാര്‍ത്ത.

വേണ്ടപ്പെട്ടവരെന്നു പറയാന്‍ ജസ്റ്റിന് അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ബാല്യകാലത്തിന്റെ ആദ്യ നാളുകളിലെവിടെയോ അച്ഛനെ നഷ്ടപ്പെട്ടു. സ്വത്തുക്കളായി ബാധ്യതകളും പ്രാരാബ്ധങ്ങളും മാത്രം ബാക്കിയായപ്പോള്‍ ബന്ധുക്കളേയും നഷ്ടപ്പെട്ടു. സ്വര്‍ണ കൊടിമരങ്ങളും നേര്‍ച്ച കുടങ്ങളും പണികഴിപ്പിക്കാന്‍ മത്സരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജസ്റ്റിനും അമ്മക്കും കയറി കിടക്കാന്‍ ഒരു വായന ശാലയുടെ ഇടിഞ്ഞു പൊളിഞ്ഞ ചായ്പ്പ് മാത്രം. അമ്മ ജോലിക്ക് പോകുന്ന വീട്ടില്‍ നിന്നും കൊണ്ട് വരുന്ന പൂപ്പല്‍ പിടിക്കാന്‍ തുടങ്ങിയ ബ്രഡും പഴകിയ ചോറുമെല്ലാം ജസ്റ്റിന് ഇഷ്ടഭോജ്യങ്ങളായിരുന്നു. തന്റെ ലാബ്രഡോറിന്റെ ദിവസ ചെലവിന്റെ കണക്ക് അഭിമാനത്തോടെ പറയുന്നവരുടെ നാട്ടില്‍ തന്നെയായിരുന്നു ജസ്റ്റിനും അമ്മയും.പെട്ടെന്നായിരുന്നു അമ്മക്കു അസുഖം മൂര്‍ശ് ചിച്ചതും ജോലിക്കു പോകുന്നത് നിര്‍ത്തേണ്ടി വന്നതും. ദയ തോന്നി ആരെങ്കിലും കൊടുക്കുന്ന എന്തെങ്കിലുമായി ജസ്റ്റിന്റേയും അമ്മയുടേയും ഭക്ഷണം. പതിയെ അതും കിട്ടാതായി. ജസ്റ്റിന്റെ സ്വപ്നങ്ങള്‍ വര്‍ണ ഉടുപ്പുകളോ വീഡിയോ ഗെയിമുകളോ ആയിരുന്നില്ല, വിശപ്പടക്കാനുള്ള ആഹാരവും അമ്മയുടെ കരയാത്ത മുഖവും ആയിരുന്നു.

അന്നത്തെ ദിവസം ജസ്റ്റിന്‍ പുറത്തെക്കിറങ്ങിയപ്പോള്‍ ഭക്ഷണം കഴിച്ചിട്ട് രണ്ട് നാളായായിരുന്നു. പലരോടും ഭക്ഷണത്തിനായി യാചിച്ചു. ചിലര്‍ വെറുപ്പില്‍ തിരിഞ്ഞു നടന്നു. മറ്റ് ചിലര്‍, ഭിക്ഷക്കാരായ കുട്ടികളെ പ്രോത്സാഹിപ്പിച്ച് ഭിക്ഷാടന മാഫിയയെ വളര്‍ത്താനില്ലെന്നും താനൊരു ഉത്തമ പൗരനാണെന്നും വീമ്പിളക്കി. ചിലര്‍ക്കാകട്ടെ സുഖലോലുപതയുടെ ഫില്‍ട്ടര്‍ ഗ്ലാസില്‍ കൂടി ജസ്റ്റിനെ കാണാന്‍ കൂടി കഴിഞ്ഞില്ലായിരുന്നു. നടന്നു തളര്‍ന്ന ജസ്റ്റിന്‍ റോഡുവക്കത്തെ മുത്തച്ഛന്‍ ഞാവല്‍ മരത്തിനടുത്തെത്തി. മുന്‍പെങ്ങും ശ്രദ്ധിച്ചിട്ടില്ലാത്ത ഞാവല്‍ പഴങ്ങള്‍ അന്നവന്‍ കണ്ടു, ആര്‍‍ത്തിയോടെ മരത്തിലേക്ക് വലിഞ്ഞു കയറി. വിശപ്പ് ശമിപ്പിക്കാനുള്ള തത്രപാടില്‍, എങ്ങനെയോ പിടി വിട്ട് അവന്‍ താഴേക്കു വീണു. ഒരു ഞാവല്‍ പഴം മാത്രമാണെങ്കില്‍ കൂടി കൂകി കൂട്ടുകാരെ വിളിച്ച് പങ്കിട്ട് കഴിക്കാറുള്ള കാക്കകള്‍, സ്വാര്‍‍ഥനായ മനുഷ്യന്റെ ചെയ്തികളോടുള്ള പ്രതിഷേധമെന്നോണം ആ ഞാവല്‍ മരത്തില്‍ നിന്നും കൂട്ടത്തോടെ പറന്നു പോയി...

നന്മയുടെ ചെറിയ തരിയെങ്കിലും മനസില്‍‍ ബാക്കി വെച്ചിട്ടുള്ള ചിലര്‍ ജസ്റ്റിനെ ആശുപത്രിയിലാക്കി.ജസ്റ്റിന്റെ കഥ പത്രത്തിലുമെത്തി, ഇപ്പോ ഇതാ തന്റെ മുന്നിലും. മെയിലുകള്‍ കുന്നു കൂടി കിടക്കുന്നു, വീണ്ടും ജോലിയിലേക്കു തിരിഞ്ഞു. ഡെലിവറി, ഡിഫക്ടുകള്‍... അതിന്റെയൊക്കെയിടയില്‍ ജസ്റ്റിന്റെ കഥ എവിടെയോ മറഞ്ഞു.

ഉച്ചക്ക് ഫുഡ് കോര്‍ട്ടില്‍ ഇരുന്നപ്പോള്‍ ജസ്റ്റിന്‍ വീണ്ടും മനസിലേക്കു വന്നു. സഹപ്രവര്‍ത്തകരോട് ഇതിനെ പറ്റി പറഞ്ഞപ്പോള്‍ സാമ്പത്തികമായി എന്തെങ്കിലും സഹായം ചെയ്യാമെന്നുള്ള അഭിപ്രായം വന്നു. എല്ലാവരും കൂടി സഹായിക്കാന്‍ കഴിയുന്നവരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി. കോട്ടയത്തുള്ള ചില സുഹൃത്തുക്കള്‍ വഴി ജസ്റ്റിന്റെ ഇപ്പോഴത്തെ അവസ്ഥയും കടക്കുന്ന വാര്‍ഡിനെ പറ്റിയുമൊക്കെ തിരക്കി. പണം ശേഖരിക്കാനായി സുഹൃത്തുക്കളുമായി പോകാന്‍ തുടങ്ങവേ കോട്ടയത്തുള്ള സുഹൃത്തിന്റെ ഫോണ്‍ വന്നു. ജസ്റ്റിന്‍ വിട്ടു പോയിരിക്കുന്നു, പണവും പത്രാസും കൊണ്ട് മനുഷ്യരെ അളക്കാത്ത, എല്ലാവര്‍ക്കും ഭക്ഷണം കിട്ടുന്ന ഒരു ലോകത്തേക്ക്. താന്‍ ഭക്ഷണത്തിനായി കൈ നീട്ടിയപ്പോള്‍ മുഖം തിരിച്ച് പോയവരുടെ മുന്നിലേക്കു ഒരു നാല് കോളം വാര്‍ത്തയായി ജസ്റ്റിന്‍ മാറി, നമ്മിലൊരാള്‍ വിചാരിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ഒരു കോളം വാര്‍ത്തായായി.

ഞാന്‍ വീണ്ടും എന്റെ ലോകത്തേക്ക് തിരിച്ച് പോയി, അപ്രൈസല്‍, മീറ്റിംഗുകള്‍. തന്റെ കര്‍ത്തവ്യം എന്നു ആരൊക്കെയൊ പറഞ്ഞേല്പിച്ച ജോലികളില്‍ മുഴുകി. പിന്നെയും ജസ്റ്റിനെ പോലുള്ളവര്‍ ഉണ്ടായി, വീണ്ടും ഇതു പോലത്തെ വാര്‍ത്തകള്‍. ചിലവ വായിച്ച് മറന്നു, ചിലത് ഓര്‍ത്ത് ദു:ഖിച്ചു, ചിലവ ആരും അറിഞ്ഞു കൂടിയില്ല.

Saturday, August 15, 2009

ബാംഗളൂര്‍ - യുദ്ധകാണ്ഡം

2003 ഒക്ടോബറിലെ മഞ്ഞുള്ള ഒരു നനുത്ത പ്രഭാതം. ഐലന്‍ഡ് എക്സ്പ്രസ് കൂകി വിളിച്ച് കൊണ്ട് സ്റ്റേഷനിലേക്ക് കയറി.. അതിനകത്ത് പന്തം കണ്ട പെരുച്ചാഴികളെ പോലെ ഞങ്ങള്‍ മൂന്ന് പേര്‍.. സ്വന്തമായി ഒരു ജോലി ഇല്ലാത്തവര്‍, എന്‍ജിനീയറിങ്ങിന് മാന്യമായ് പെര്‍സന്റേജ് മാര്‍ക്ക് വാങ്ങാത്തവര്‍, ഒരിക്കലും ഗുണം പിടിക്കില്ലെന്ന് അദ്ധ്യാപകര്‍ സ്നേഹവായ്പ്പോടെ മുന്നറിയിപ്പ് നല്‍കിയവര്‍.. 3-4 മാസം വീട്ടില്‍ നിന്നും കള്ളച്ചോറ് തിന്നിട്ടും പണിയൊന്നും കിട്ടാതെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പണിയുണ്ടാക്കി മടുത്തപ്പോള്‍ തോന്നിയ ചുവട് മാറ്റം.. കുറച്ച് നാള്‍ ഇവിടെ തന്നെ സെറ്റില്‍ ആവാനുള്ള സെറ്റപ്പുകള്‍ ബാഗിലുണ്ടായിരുന്നു, ഉമിക്കരി, തെങ്ങിന്റെ ഈര്‍ക്കില്‍, തോര്‍ത്തുകള്‍, വെളിച്ചെണ്ണ, പൊടിച്ചമ്മന്തി, ചെറിയ പേനാക്കത്തി... ഒന്നു ഒന്നര കിലോ തൂങ്ങുന്ന എന്‍ജിനീയറിങ് മാര്‍ക് ലിസ്റ്റുകള്‍ പ്രത്യേക ബാഗില്‍..പിന്നെ ഒരായിരം വര്‍ണസ്വപ്നങ്ങളും.. ജോലി ഒന്നും കിട്ടിയില്ലെങ്കില്‍ കൂടി അഞ്ചാറ് മാസം ഇവിടെ നിന്നു ബാംഗളൂര് ഫിഗറുകളെ എങ്കിലും കാണാം എന്ന നിഗൂഢ ലക് ഷ്യവും ഈ കുറ്റിയും പറിച്ചുള്ള യാത്രക്ക് പിന്നില്‍ ഉണ്ടായിരുന്നു. ഡൊംലൂരില്‍ ഉള്ള ഒരു സുഹൃത്തിന്റെ വീട് ആണ് ഉന്നം.. അവന്‍ അവിടെ IBM ല്‍ ആണ് പണി. എങ്ങനെയെങ്കിലും അവിടെ തട്ടിയും മുട്ടിയും കഴിയുക, ചവിട്ടി പുറത്താക്കുകയാണെങ്കില്‍ വല്ല പേയിംഗ് ഗസ്റ്റ് ആയും കയറുക.

 അങ്ങനെ ഡൊംലൂര്‍ ഡയമണ്ട് ഡിസ്ട്രിക്ടിനടുത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ താല്‍ക്കാലിക വാസം ആരംഭിച്ചു. എന്നും രാവിലെ ചുമ്മാ നടക്കാനിറങ്ങും, വലിയ IT കെട്ടിടങ്ങള്‍ കാണുമ്പോള്‍ വായും പൊളിച്ച് നോക്കി നിക്കും.. വായില്‍ പൊടി രുചിക്കുമ്പോള്‍ പിന്നും നടക്കും.. വയറ്റില്‍ നിന്നും വിസിലടി കേല്‍ക്കുമ്പോള്‍ തൊട്ടടുത്ത ഹോട്ടലില്‍ കയറും.. ബയോഡാറ്റ കമ്പനികളിലെ സെക്യൂരിറ്റിക്കാര്‍ക്ക് കൊടുക്കും.. അവര്‍ അത് കൊടുത്ത് കപ്പലണ്ടി വാങ്ങും. കഴുത്തില്‍ ടാഗ് കെട്ടിയവന്മാര്‍ പുച്ഛത്തോടെ നോക്കും.. പിസാ ഹട്ടിന്റെ മുന്‍പില്‍ നിന്നും വെള്ളമിറക്കിയിട്ട് മുന്നിലുള്ള കടയില്‍ നിന്നും ഉണ്ടന്‍ പൊരി വാങ്ങി കഴിച്ചു. ഇന്‍ഫിനിറ്റിയില്‍ ഓടുന്ന ഒരു ലൂപ് പോലെ ഞങ്ങള്‍ ലക് ഷ്യബോധമില്ലാതെ ബാംഗളൂര്‍ തെരുവീഥികളിലൂടെ അലഞ്ഞ് നടന്നു. ഈ സൈക്കിള്‍ ഒരു മാസം ഇത് പോലെ തന്നെ ഓടി, ഓണ്‍സൈറ്റ് പോയിരുന്ന സുഹൃത്തിന്റെ റൂം മേറ്റ്സ് തിരിച്ച് വരുന്നത് വരെ.. ഇനി വല്ല പേയിംഗ് ഗസ്റ്റും ആവണം.. വല്ലവന്റേയും വീട്ടില്‍ ഹോംലി ഫുഡും കഴിച്ച് അവന്റെ ഡൈനിംഗ് റൂമിലെ സോഫായില്‍ ടി വിയും കണ്ട് ഇരിക്കുന്നതാണ് പേയിംഗ് ഗസ്റ്റ് സെറ്റപ് എന്ന മുന്‍ ധാരണ പൂരത്തിന് വെച്ച ഗുണ്ട് പോലെ പൊട്ടിത്തകര്‍ന്നു.. ഇതൊക്കെ 3 സ്റ്റാര്‍ ആണെങ്കില്‍ ആറ്റിങ്ങല്‍ ഗായത്രി ലോഡ്ജ് 18 സ്റ്റാര്‍ ആണ്. 

 അങ്ങനെ ഞങ്ങള്‍ എത്തപ്പെട്ടൂ, ഞങ്ങളുടെ തൊഴിലിനായുള്ള പോരാട്ടത്തിന്റെ അങ്കത്തട്ട് ആയി മാറിയ S G പാളയത്തിന്റെ വിരിമാറിലേക്ക്... ബാംഗളൂരില്‍ ഒരു ജോലി കിട്ടാന്‍ അറിഞ്ഞിരിക്കേണ്ട കുതികാല്‍വെട്ട്, ഫ്രാഡ് കളി, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കലാപരിപാടികളുടെയൊക്കെ കിന്റര്‍ ഗാര്‍ട്ടന്‍ ആയ ലോറേല്‍ ഹോംസിലേക്ക്, പേയിംഗ് ഗസ്റ്റ് എന്ന പേരില്‍. ഞങ്ങള്‍ മൂന്നു പേരും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടത് അവിടത്തെ ഏറ്റവും കൂടിയ മുറി, 3 ബെഡ്, ബാല്‍ക്കണി, അറ്റാച്ചഡ് ബാത് റൂം എന്നിവയുള്ളത്.. അച്ഛന്‍ പെന്‍ഷന്‍ പറ്റിയപ്പോള്‍ കിട്ടിയ കാശിന്റെ കുറച്ച് ഭാഗം എന്റെ പേരില്‍ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ കിടക്കുന്നത് കാരണം - റെന്റ് നോ ബാര്‍ - വാടക ഒരു പ്രശ്നമേ അല്ല. മൂന്ന് നേരം അണ്‍ലിമിറ്റഡ് ഭക്ഷണം ഫ്രീ, ഫുള്‍ ടൈം ടിവി, തൊട്ടടുത്ത് ക്രൈസ്റ്റ് കോളേജിലെ പെണ്‍കൊടികള്‍ താമസം.. എല്ലാം കൊണ്ടും സ്വസ്ഥജീവിതം. ഒരു ജോലി മാത്രം ഇല്ല. 

 കോഴിവസന്ത പിടിച്ച പോലെ തൂങ്ങി തൂങ്ങി ദിവസം കഴിച്ച് നീക്കുന്ന ഞങ്ങള്‍ ഊര്‍ജസ്വലരായി മാറുന്നത് മെസ്സ് തുറക്കുന്ന ആ മൂന്ന് നേരങ്ങളില്‍ ആയിരുന്നു. ആന്ധ്രയില്‍ ജനിച്ച് വളര്‍ന്നവന്മാര്‍ പോലും എന്തൊരു എരിവ് എന്നു പറഞ്ഞ് മാറ്റി വെക്കുന്ന കറികള്‍ ഒക്കെ ചോറില്‍ ഒഴിച്ച് കുഴച്ച് ഷോട്ട് പുട്ട് സൈസില്‍ ഉരുളയാക്കി അടിച്ച് വിട്ട് ഒരു ഏമ്പക്കവും വിട്ട് ഇനിയൊന്നും ഇല്ലേഡേയ് എന്നമട്ടില്‍ ഞങ്ങള്‍ ഇരിക്കും.. ഒരു മണിക്ക് മാനേജര്‍ ലാലു റെഡ്ഡി പുറത്തിറങ്ങുമ്പോള്‍ ഞങ്ങള്‍ പ്ലേറ്റുമായി ഹാജര്‍. പിന്നെ മൂന്ന് മണിക്ക് മെസ്സ് അടക്കാന്‍ വരുമ്പോഴും ഞങ്ങള്‍ അവിടെതന്നെ.. ഞങ്ങള്‍ അവിടെ ജോയിന്‍ ചെയ്തതിനു ശേഷം മെസ്സിലെ പെര്‍ ക്യാപിറ്റ അരിയുടെ ഉപഭോഗത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായതായി റെഡ്ഡിയുടെ ഒരു സഹചാരി വഴി അറിയാനിടയായി. റെഡ്ഡി ഒരു തരള ഹൃദയന്‍ അല്ലായിരുന്നെങ്കില്‍ ആദ്യത്തെ ആഴ്ച്ച തന്നെ ഞങ്ങളുടെ ചോറില്‍ ഫ്യൂഡറാന്‍ കലക്കി തന്നേനെയ്.. ശാപ്പാടടിയും ടി വി കാണലും ഒക്കെ മുറ പോലെ നടന്നു. നിര്‍ദോഷികളായ തെലുങ്കന്മാരെ പിടിച്ചിരുത്തി മലയാളം കോമഡി സിനിമകള്‍ കാണിക്കുന്നത് ഞങ്ങളുടെ ഹോബി ആയി മാറി. ജോലി തപ്പല്‍ മാത്രം ഒന്നും നടക്കുന്നില്ല. ഫെഡറല്‍ ബാങ്ക് അക്കൗണ്ട് കാറ്റ് പോയ ബലൂണ്‍ പോലെ ചെറിയ സൈസ് ആയി വന്നു.. 

അങ്ങനെയിരിക്കെ എന്റെ അരകിലോ തൂക്കം വരുന്ന അല്‍കാടെല്‍ മൊബൈലില്‍ നിന്നും ഉള്ള അതിപുരാതന റിംഗ് ടോണ്‍.. ഒരു ബാംഗളൂര്‍ നമ്പര്‍.. ആദ്യമായി വന്ന ഒരു കാള്‍ ആണ്.. ഒന്നിനും ഒരു കുറവും വരാന്‍ പാടില്ല.. ഞാന്‍ സ്വല്പം യു എസ് ആക്സന്റ് ഒക്കെ ഇട്ട് പറഞ്ഞു

 "യപ്.. അജിത് സ്പീക്കിംഗ്.. മേ ഐ നോ ഹൂ ഐ ആം". 

അപ്പോള്‍ തന്നെ ഫോണ്‍ കട്ട് ആയി. എന്റെ ഇംഗ്ലീഷിലുള്ള അതീവ പാണ്ഡിത്യം കേട്ട് ഷോക്ക് ആയ മറുതല ഹാഫ് ഡേ ലീവ് എടുത്ത് വീട്ടില്‍ പോയിരിക്കണം.. ആ കമ്പനിക്കാര്‍ അത്യാവശ്യക്കാര്‍ ആയത് കരണം എന്നെ വീണ്ടും വിളിച്ചു. ഒരു കാള്‍ സെന്റര്‍ ഇന്റര്‍വ്യൂ ആണ്.. എന്റെ തോന്നക്കല്‍ മേജര്‍ സുബ്രമണ്യാ... കാത്തോളണെയ്.. 

അന്നു തന്നെ കുളിച്ച് ക്ഷേത്രത്തില്‍ പോയി. ഉടയ്ക്കാന്‍ തേങ്ങ വാങ്ങാനുള്ള കാശ് ഒന്നും ബഡ്ജറ്റില്‍ വകമാറ്റിയില്ലാത്തതിനാല്‍ തേങ്ങ ഉടയ്ക്കാന്‍ പോകുന്ന ഒരുത്തന്റെ സൈഡില്‍ പോയി നിന്നു തൊഴുതു, ഞങ്ങള്‍ ഷെയര്‍ ഇട്ടു വാങ്ങി അടിച്ചതാണെന്നു ദൈവം തെറ്റിദ്ധരികുന്നെങ്കില്‍.. ഇരിക്കട്ടെ.. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ഇന്റര്‍വ്യൂ ഒരുക്കങ്ങള്‍ തുടങ്ങി. ഇംഗ്ലിഷ് അറിയാവുന്ന ഒരുത്തനെ കൊണ്ട് എഴുതിപ്പിച്ച സെല്‍ഫ് ഇന്റ്രോഡക്ഷന്‍ കാണാതെ പഠിച്ചു. ഷേവ് ചെയ്തിട്ട് ആഴ്ചകള്‍ ആയിരുന്നു.. പാപ്പനംകോഡ് ശ്രീരാഗത്തില്‍ സെക്കന്‍ഡ് ഷോയ്ക്ക് ആളിരിക്കുന്നത് പോലെ അങ്ങിങ്ങ് ഓരോ കുറ്റി രോമങ്ങള്‍... ഒരു മണിക്കൂറില്‍ എല്ലാം റെഡി ആയി.

 ബാംഗളൂര്‍ നഗരത്തില്‍ ഏതെങ്കിലും ബാറില്‍ ഇന്റര്‍വ്യൂ നടന്നാല്‍ പോലും ഇന്‍ഫോ കിട്ടുന്ന ഒരു വന്‍ നെറ്റ്വര്‍ക്കുള്ള ചങ്ങാതി അതാ ഫയലുമായി പോകുന്നു. ഇവനെ ഫോളോ ചെയ്ത് ഇന്റര്‍വ്യൂകള്‍ അറ്റന്‍ഡ് ചെയ്ത് പോരുന്ന വെറൊരു ടീമും പുറകെ ഉണ്ട്. ഉച്ച വരെ സമയം ഉള്ളതിനാല്‍ ഞാനും അവരോടൊപ്പം കൂടി. നടന്നു നടന്നു ഞങ്ങള്‍ കടിച്ചാല്‍ പൊട്ടാത്ത പേരുള്ള ഐ ടി കമ്പനിയുടെ ഗേറ്റില്‍ എത്തി. ഇന്ത്യയുടെ എല്ലാ ദിക്കില്‍ നിന്നും ഉള്ളവര്‍ ഉണ്ട്. എല്ലാവര്‍ക്കും പ്രശ്നം ഒന്ന്.. റേഷനരി വങ്ങാനായിട്ട് കാശുണ്ടാക്കാനായ് പോലും ഒരു പണി ഇല്ല.. നാനാത്വത്തില്‍ ഏകത്വം. ഗേറ്റില്‍ നിന്നും തന്നെ സംഭവം പിടി കിട്ടി, എക്സ്പീരിയന്‍സ് ഉള്ളവര്‍ മതി. ശത്രുവിന്റെ ശക്തി അനുസരിച്ച് അര്‍ജുനന്‍ തന്റെ ഗാണ്ഡീവത്തില്‍ നിന്നും അസ്ത്രം തിരഞ്ഞെടുക്കുന്ന ലാഘവത്തോടെ ഞാന്‍ ഫയലില്‍ നിന്നും എക്സ്പീരിയസ്ഡ് വേര്‍ഷന്‍ റെസ്യൂം എടുത്ത് സെക്യൂരിറ്റിക്ക് കാണിച്ച് കൊടുത്തു. സുഹൃത്തിന്റെ കമ്പനിയില്‍ കുറച്ച് നാള്‍ ഷട്ടര്‍ പൊക്കാനും ചായ വാങ്ങിക്കൊടുക്കാനുമൊക്കെ നിന്നതിനുള്ള പ്രതിഫലം. കഴിഞ്ഞില്ല, അകത്ത് മേശയൊക്കെ പിടിച്ചിട്ട് റെസ്യൂം സ്ക്രീനിംഗ് കമ്മിറ്റിക്കാര്‍.. റെസ്യൂം വാങ്ങി അതില്‍ ശശി ടെക്നോളജീസ് Pvt Ltd എന്നത് കണ്ട പാടെ വലിച്ച് കീറി ബക്കറ്റിലെറിഞ്ഞു. സാമദ്രോഹി, എന്റെ പ്രിന്റ് എടുത്ത 8 രൂപ, ക്ഷേത്രത്തിനു മുന്നിലെ ഒരു തേങ്ങയുടെ വില. 

 ഉത്തരത്തിലിരിക്കുന്നത് ഏതായാലും കിട്ടില്ല, ഇനി കക്ഷത്തിലിരിക്കുന്നതും കളയണ്ട എന്നു കരുതി ഫ്ലോറാ കാള്‍ സെന്റര്‍‍ ഇന്റര്‍ വ്യൂന് പോയി. അതാ അവിടെ റിസപ്ഷനില്‍ ഒരു അപ്സര സുന്ദരി.. ഞാന്‍ വീണ്ടും പ്രൊഫൈല്‍ മാറ്റി വീണ്ടും ഫ്രെഷര്‍ മോഡ് ആയി.. റെസ്യൂം വായിച്ച് സുന്ദരി മൊഴിഞ്ഞു, 'ഓഹ് യൂ ആര്‍ അജിത് കൃഷ്ണനുണ്ണി?' കിളി നാദം കേട്ട് എന്റെ മനസ് കുളിര്‍ന്നു, രോമകൂപങ്ങള്‍ വാഗാ ബോര്‍ഡറിലെ പട്ടാളക്കാരെ പോലെ എഴുന്നേറ്റ് നിന്ന് അറ്റന്‍ഷന്‍ ആയി നിന്നു. രാവിലെ റെസ്യൂം വാങ്ങി കീറി കളഞ്ഞവന്റെ പേരില്‍ ഒരു പുഷ്പാഞ്ജലി നടത്തണം.. സുഹൃത്തേയ് നീ എന്നെ അവിടെ സെലക്ട് ചെയ്തിരുന്നെങ്കില്‍ ഈ പുഷ്പ തപോവനത്തിലെ സ്കര്‍ട്ടും ടോപ്പും ഇട്ട മുനികുമാരിയെ കാണാനുള്ള അവസരം നഷ്ടമായേനേയ്.. നന്ദി ഒരായിരം നന്ദി. അവള്‍ ഒന്നു ചിരിച്ചു, ഞാന്‍ ഒന്നു ഞെട്ടി, കഴകൂട്ടം ബൈപാസിലെ മൈല്‍ കുറ്റികള്‍ പോലെ അകന്ന പല്ലുകള്‍ കമ്പി കെട്ടി അടുപ്പിക്കാനുള്ള ശ്രമം.. അത് അകലത്തില്‍ കെട്ടിയ മുല്ലപ്പൂ മാലയില്‍ വൈഢൂര്യകല്ലുകള്‍ പതിച്ച പോലെ എനിക്ക് തോന്നി.. പോട്ടെ ഒരു 6 മാസം കൊണ്ടു പല്ല് ശരി ആകുമായിരിക്കും. മനസിലെ LCD സ്ക്രീനില്‍ ഒരായിരം അവൈവ ഫോണുകള്‍, ഞങ്ങള്‍ മാറി മാറി കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നു, സംഗീതം നൃത്തം.. 

 ഇനി ഇന്റര്‍ വ്യൂ, ദൈവമേ ട്രെയിലര്‍ ഇങ്ങനെയാണെങ്കില്‍ സിനിമ എങ്ങനെയായിരിക്കും.. ഞാന്‍ പ്രതീക്ഷയോടെ അകത്തേക്ക് കയറി. പക്ഷേ..... അകത്തിരിക്കുന്ന ആളെ കണ്ട് ഞാന്‍ ഒന്നു ഞെട്ടി. കൊമ്പൻ മീശ വെച്ച ഓരാൾ കറുത്ത ഷര്‍ട്ട്, കറുത്ത കോട്ട്, കറുത്ത ടൈ.. ടൈയില്‍ ഹീറോ പേനയുടെ അടപ്പ് കുത്തിയിരിക്കുന്നു. ഞാന്‍ തിരിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ഒരു ശ്രമം നടത്തിയെങ്കിലും 'പ്ലീസ് കമിന്‍' എന്നു പറഞ്ഞ് അകത്തേക്ക് വിളിച്ചു.. ഞാന്‍ കസേരയില്‍ 50% മാത്രം വെച്ച് ആസനസ്ഥനായി.. വന്നതല്ലേ.. തലേന്നു കാണാതെ പഠിച്ച സെല്‍ഫ് ഇന്റ്രോഡക്ഷന്‍ തട്ടി വിട്ടു. ആദ്യമായി രണ്ട് മിനിട്ട് ഇംഗ്ലീഷ് പറഞ്ഞ ചാരിതാര്‍ത്ഥ്യത്തില്‍ ഞാന്‍ നിരങ്ങി കയറി 100% ആസനസ്ഥനായി. എന്റെ ഇംഗ്ലീഷിലെ അനര്‍ഗള നിര്‍ഗള വാഗ്വോദ്ധരണി കണ്ട് ഇപ്പോ തന്നെ അപ്പോയിന്മെന്റ് ലറ്റര്‍ അടിച്ച് തരുമെന്നു എനിക്ക് തോന്നി.. മനസില്‍ വീണ്ടും അവൈവ ഫോണുകള്‍, സ്കര്‍ട്ടിട്ട മുനികുമാരി, പാട്ട്, നൃത്തം.. ഇന്റര്‍ വ്യൂ നടത്തിയവന്‍ ഇന്ത്യാവിഷനിലെ ന്യൂസ് റീഡറെ പോലെ കൈ മുന്നോട്ട് വെച്ച് പറഞ്ഞു. 

 'മച്ചൂ..' 

 തള്ളേ, ഇതാര് കളിയിക്കവിള ശെല്‍വണ്ണനാണോ.. അപ്പോ ജോലി ഉറപ്പ്.. മലയാളിയെന്ന സ്നേഹം.. മനസില്‍ വീണ്ടും അവൈവ.. ശെല്‍വണ്ണന്‍ തുടര്‍ന്നു: 'ഈ നേമം ചന്തയില്‍ മീന്‍ കാരികള്‍ പറയണ ഫാഷകളില്‍ ഇംഗ്ലീഷുകള്‍ പറഞ്ഞാല്‍ സായിപ്പ് ചെല്ലക്കിളികള്‍ എന്റെ ആപ്പീസ് പൂട്ടും.' എന്റെ മുഖം ഡിം അടിച്ച ഹെഡ് ലൈറ്റ് പോലെ മങ്ങി. മനസില്‍ അവൈവ ഫോണ്‍ പൊട്ടി തകര്‍ന്നു. മുനികുമാരി എങ്ങോ പോയി.. കണ്വന്‍ ഇതാ കോട്ടും സൂട്ടും ഇട്ട് മുന്നിലിരിക്കുന്നു. 'അപ്പികളുടെ ഇംഗ്ലീഷുകള് തോനെ ശരി ആവാനുണ്ട്.. മലയാളി ആയത് കൊണ്ട് ഒരു ഉപകാരം ചെയ്യാം..ഒരു രണ്ട് മാസം കൊണ്ട് ബ്രിട്ട് നി സ്പിയേര്‍സ് പറയണ പോലെ ഇംഗ്ലീഷ് പറയിപ്പിക്കാം.. ജസ്റ്റ് ഒരു 20K ഇവിടെ അടച്ചാല്‍ മാത്രം മതി..' ഇരുപതിനായിരം രൂപാ... രണ്ട് ജഴ്സി പശുക്കള്‍, അല്ലെങ്കില്‍ മൂന്നു നാല് ഉന്തു വണ്ടികള്‍.. അല്ലെങ്കില്‍ ഒരു വിസിറ്റിംഗ് വിസ. ഞാന്‍ ആ ഓഫര്‍ സ്നേഹ പൂര്വം നിരസിച്ചിട്ട് പുറത്തെക്ക് വന്നു.. 

കുറച്ച് കഴിഞ്ഞപ്പോള്‍ മുനികുമാരി ഇറങ്ങി വന്നു 'ഇറങ്ങി പോടാ നായേ' എന്ന് HR ഭാഷയില്‍ പറഞ്ഞു: 'വീ വില്‍ ഗെറ്റ് ബാക്ക് റ്റു യൂ' 

 സമാനസംഭവങ്ങള്‍ പിന്നേയും ഉണ്ടായി.. താമസം വലിയ റൂമില്‍ നിന്നും മാറി സെര്‍വര്‍‍ റാക്ക് പോലത്തെ ഡോര്‍മിറ്ററിയിലേക്ക് മാറി, മെസ്സില്‍ നിന്നും മാറി ഭക്ഷണം ഇന്ത്യാന ഹോട്ടലിലെ പൊറോട്ടയും ഗ്രേവിയും ആയി. ബാംഗളൂരിലെ കല്യാണമണ്ഡപങ്ങളുടേയും സൗജന്യ അന്നദാന കേന്ദ്രങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കി തുടങ്ങി. ഫെഡറല്‍ ബാങ്ക് അക്കൗണ്ട് ഫിനിന്‍ഷിംഗ് പോയിന്റിലേക്ക് എത്തി. വല്ല സ്വര്‍ണ മാലയോ മോതിരമോ വിറ്റ് ചെലവ് കഴിക്കേ ഗതികേട് ആയി. പക്ഷേ ഇതൊന്നു സ്വന്തമായി ഇല്ലാത്തതിനാലും തെലുങ്കന്മാരുടെ ഇടിക്കു സ്വല്പം ഹോഴ്സ് പവര്‍ കൂടുതലായതിനാലും ആ പരിപാടിയും ഉപേക്ഷിച്ചു. പക്ഷേ, അവസാനം ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് ഒരു ഐ ടി കമ്പനിയില്‍ ഫ്രഷര്‍ ആയി തന്നെ ജോലി കിട്ടി. അതെ, അത് ബാംഗളൂര്‍ ജീവിതത്തിലെ യുദ്ധകാണ്ഡത്തിന്റെ അവസാനമായിരുന്നു

Thursday, June 25, 2009

ഹീറോ പേന

മഴ ഒന്നു കൂടി കനത്ത് പെയ്തു തുടങ്ങി. കര്‍ട്ടനില്ലാത്ത ഗ്ലാസ് ജനാലയിലൂടെ പുറത്തേക്ക് നോക്കി കിടന്നു. നല്ല ക്ഷീണമുണ്ടായിരുന്നിട്ടും ഉറക്കം വരാതെ പിടിച്ചിരുത്താന്‍ ഈ ജൂണ്‍ മാസ മഴയുടെ സൗന്ദര്യത്തിനായിരിക്കുന്നു. ആ സൗന്ദര്യത്തിനു മാറ്റ് കൂട്ടാനായി ഇടയ്ക്കിടെ ചാഞ്ഞിറങ്ങുന്ന കൊള്ളിയാനുകള്‍, അതിന്റെ ക്ഷണികവെളിച്ചത്തില്‍, ഒരായിരം വെള്ളിനൂലുകള്‍ ഭൂമിയെ ചുറ്റിവരിഞ്ഞു പുണരുന്നത് ഞാന്‍ കണ്ടു. ഓര്‍മകള്‍ ഓളങ്ങളായി മനസില്‍ അലയടിച്ചു. മംഗലാപുരത്തെ ഈ മഴയ്ക്ക് എന്നെ വര്‍ഷങ്ങളോളം പുറകേയ്ക്ക് കൊണ്ട് പോകാന്‍ കഴിഞ്ഞു, എന്റെ മഴയോടുള്ള പ്രണയം തുടങ്ങുന്നതിനും മുന്‍പിലുള്ള ഒരു മഴക്കാലത്തേക്ക്.

സ്കൂള്‍ തുറക്കുന്ന ദിവസം, ആറാം ക്ലാസിലേക്കുള്ള ആദ്യ ദിനം. രണ്ടു മാസത്തെ ആലസ്യത്തിനു ആക്കം കൂട്ടാനായി പതിവ് പോലെ മഴയുമെത്തി. തകര്‍ത്ത് പെയ്യുന്ന മഴയിലേക്ക് ഇടക്കിടെ നോക്കി കൊണ്ട് ഞാന്‍ ഇറയത്തിരുന്നു, എന്റെ അലുമിനിയം പെട്ടിയിലേക്ക് പുതിയ പുസ്തകങ്ങള്‍ നിറച്ച് തുടങ്ങി. നോട്ട് പുസ്തകങ്ങള്‍ ബ്രൗണ്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞ് നെയിം സ്ലിപ്പുകളും ഒട്ടിച്ചിരുന്നു. ചേച്ചിയാണ് എല്ലാം ചെയ്ത് തന്നത്. നെയിം സ്ലിപ്പില്‍ പേര് എഴുതുന്നതിനു മുന്‍പ് തന്നെ വഴക്കുണ്ടാക്കിയത് കാരണം അത് മാത്രം നടന്നിട്ടില്ല, പതിയെ ചെയ്യണം. ചോറുപാത്രം കൂടി അകത്തേക്ക് വെച്ച ശേഷം പെട്ടി കൊളുത്തിട്ട് പൂട്ടി.

ഒന്‍പത് മണി കഴിഞ്ഞു, മഴയും കുറഞ്ഞു തുടങ്ങി. സ്കൂളിലേക്ക് ഇറങ്ങുന്നതിനു മുന്‍പ് ഒന്നു കൂടി പെട്ടി തുറന്നു, ഉണ്ണിമോനേയും ശ്രീക്കുട്ടനേയും ആശ്ചര്യപ്പെടുത്താനുള്ള ആ അമൂല്യവസ്തു പെട്ടിയിലുണ്ടെന്നു ഉറപ്പ് വരുത്തി. കഴിഞ്ഞ ദിവസം അച്ഛനോടൊപ്പം പോയി വാങ്ങിയ പച്ച ഹീറോ പേന. ഒരാഴ്ച മുന്‍പ് വാങ്ങി തരണമെന്നു പറഞ്ഞപ്പോള്‍ മാസാവസാനമാണെന്ന് അച്ഛന്‍ പറഞ്ഞതെന്തിനാണെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല, എങ്കിലും ഇന്നലെ പേന കിട്ടി. ഒന്നാം സാറിന്റെ കയ്യിലിരിക്കുന്ന പോലത്തെ പച്ച നിറമുള്ള, എഴുതുമ്പോള്‍ കയ്യക്ഷരം നന്നാവുന്ന ഹീറോ പേന. കൂടെ ബ്രില്ലിന്റെ ഒരു കുപ്പി മഷിയും.

അകത്ത് മഞ്ഞ നിറത്തിലുള്ള പൂക്കളുള്ള സ്ഫടിക ചതുരപിടിയും തുണി ശീലയുമുള്ള കുടയും പിടിച്ച് ഞാന്‍ പടിപ്പുരയില്‍ നിന്നു. ചേച്ചിക്ക് ടൗണിലെ സ്കൂളിലേക്ക് മാറ്റം കിട്ടിയതോടെ ഇനി ഉണ്ണിമോനോടൊപ്പം ആണ് സ്കൂളില്‍ പോകേണ്ടത്. ഉണ്ണിമോനും സംഘവും എത്തിപ്പോയി. അങ്ങനെ ഞങ്ങള്‍ ആ യാത്ര തുടങ്ങി, വയലുകളും തോടുകളും മരപ്പാലങ്ങളും ചെമ്മണ്‍ പാതകളും കടന്നുള്ള ദൈനംദിന യാത്ര.

അവധിക്കാലത്ത് വറ്റിച്ച് വരാല്‍ മീനുകളെ പിടിച്ച തോടുകളില്‍ വെള്ളം നിറഞ്ഞു തുടങ്ങി. പൊടിമീനുകള്‍ നീന്തിത്തുടിക്കുന്നത് ചേമ്പിലക്കൂട്ടങ്ങള്‍ക്കിടയിലൂടെ കണ്ടു. പുല്‍നാമ്പുകള്‍ക്ക് ഇടയില്‍ പറ്റിയിരിക്കുന്ന 'കണ്ണീര്‍' തുള്ളി ഒന്നു രണ്ടെണ്ണം കിട്ടി. അതും കണ്ണില്‍ ചേര്‍ത്ത് പിടിച്ച് പിന്നെയും മുന്നോട്ട് നടന്നു, കാലം പുല്ല് വകഞ്ഞു മാറ്റിയുണ്ടാക്കിയ വഴികളിലൂടെ. വയല്‍ വരമ്പിന് സമാന്തരമായി ഒഴുകുന്ന കുഞ്ഞു തോട്ടിലൂടെ ചെരുപ്പ് ഒഴുക്കി വിട്ട് പുറകെ പാഞ്ഞ് ചെന്നു പിടിച്ചു. നമ്മേക്കാളും വേഗത്തില്‍ ഒരു നീര്‍പുളവന്‍ തോട്ടിലൂടെ പാഞ്ഞ് പോയതോടെ, അതും മതിയാക്കി കരയ്ക്ക് കയറി. ചെരുപ്പിന്റെ വള്ളയില്‍ അടിഞ്ഞു കൂടിയ പുല്ലുകള്‍ മാറ്റിക്കളഞ്ഞിട്ട് പിന്നെയും നടന്നു.

വയലുകളും തെങ്ങിന്‍ പുരയിടവും കഴിഞ്ഞ് പുറ്റ് പിടിച്ച് തുടങ്ങിയ തടി പാലത്തിലൂടെ മെയിന്‍ റോഡിലെത്തി. സ്കൂളിലെത്തിയിട്ട് വെളിപ്പെടുത്താനായി വെച്ചിരുന്ന സര്‍പ്രൈസ് ഇപ്പോള്‍ തന്നെ പറഞ്ഞാലും കുഴപ്പമില്ലെന്ന് എനിക്ക് തോന്നി. അടുത്ത് കണ്ട ഒരു പൈപ്പിനു മുകളില്‍ വെച്ച് പെട്ടി തുറന്നു. മഞ്ഞുതുള്ളികള്‍ പോലെ വെള്ളം പെട്ടിയുടെ മുകളില്‍ പറ്റിപ്പിടിച്ച് ഇരിപ്പുണ്ടായിരുന്നുവെങ്കിലും, അകത്തെ പുസ്തകങ്ങള്‍ ഭദ്രം. പെന്‍സില്‍ ബോക്സിനകത്ത് മഞ്ഞ വെല്‍ വെറ്റില്‍ പൊതിഞ്ഞ ആ അമൂല്യ സമ്പാദ്യം തെല്ലഭിമാനത്തോടെ പുറത്തെടുത്ത് കാണിച്ചു. ഈ പ്രായത്തില്‍ ആരും സ്വന്തമാക്കാന്‍ കൊതിക്കും വിധത്തിലുള്ള ഒരു സുന്ദരന്‍ പച്ച ഹീറോ പേന. ഉണ്ണിമോനും കൂട്ടരും അതൊന്നു കയ്യില്‍ തരാന്‍ പറഞ്ഞെങ്കിലും, ഞാന്‍ അതൊന്നു തൊട്ട് നോക്കാന്‍ മാത്രം കൊടുത്തു. പെട്ടെന്ന് ഒരു ഇരമ്പല്‍ ശബ്ദം, മഴ വീശിയടിച്ച് വരികയാണ്. പെട്ടെന്ന് തന്നെ എല്ലാം പെട്ടിയിലാക്കി, കുടയും പിടിച്ച് നടന്നു തുടങ്ങി. സ്കൂള്‍ എത്താറായി, അടപ്പിന് ശേഷം സ്കൂളിലെത്തുമ്പോള്‍ ഉണ്ടാകാറുള്ള, ആരും നിര്‍വചിച്ചിട്ടില്ലാത്ത മടിയും ഭയവും കുറച്ച് സന്തോവും കലര്‍ന്ന എന്തോ ഒരു അവസ്ഥ.

മഴ വീണ്ടും കുറഞ്ഞത് കാരണം അസംബ്ലി ഉണ്ടായിരുന്നു. ആ വര്‍ഷം മുതല്‍ യൂണിഫോം നിര്‍ബന്ധമാക്കിയിരുന്നെങ്കിലും യൂണിഫോമില്‍ വന്നത് ഒന്നോ രണ്ടോ പേര്‍ മാത്രം. അടുത്ത ആഴ്ച്ച മുതലെങ്കിലും യൂണിഫോം തയ്പ്പിച്ച് വരണമെന്ന് ഒന്നാം സാര്‍ പറഞ്ഞു. തിരികെ ക്ലാസിലെത്തി. അടുത്ത രണ്ട് പീരിയഡിലും പേന എടുത്ത് എന്തെങ്കിലും എഴുതാന്‍ അവസരമൊന്നും കിട്ടിയില്ല. മൂന്നാമത്തെ പീരിയഡ് ക്‍ളാസ് ടീച്ചര്‍ ടൈം ടേബിള്‍ എഴുതിയെടുക്കാന്‍ പറഞ്ഞു.ക്ലാസില്‍ ആദ്യമായി ഹീറോ പേന വെച്ച് എഴുതാനുള്ള ഭാഗ്യം എനിക്ക് കൈവരാന്‍ പോകുന്നു.പെന്‍സില്‍ ബോക്സ് തുറന്നപ്പോള്‍ നെഞ്ചില്‍ കൂടി ഒരു കൊള്ളിയാന്‍ കടന്നു പോയി, പേന അതിനകത്തില്ല, മഞ്ഞ വെല്‍വെറ്റ് തുണി അവിടെ തന്നെയുണ്ട്. നിക്കറിന്റെ പോക്കറ്റില്‍ തപ്പി നോക്കി, രണ്ടിലുമില്ല. പുതുതായി തയ്പ്പിച്ചതായത് കാരണം തുളകളുമില്ല, പോക്കറ്റില്‍. അടിവയറില്‍ നിന്നു ഒരു പെരുപ്പ്, ദേഹം തളരുന്നത് പോലെ തോന്നി. അതിനിടയില്‍ എങ്ങനെയോ അച്ഛന്റെ മുഖം പെട്ടെന്നു ഓര്‍മയില്‍ വന്നു. ഉണ്ണിമോന്റെ കൈയിലോ മറ്റോ പേന തന്നോ എന്നു ചോദിച്ചു, അവന്‍ കൈ മലര്‍ത്തി.

"എന്താ അജിത്, അവിടെ?" ടീച്ചര്‍ ദേഷ്യത്തില്‍ ചോദിച്ചു.

"ടീച്ചര്‍... പേന..." ഞാന്‍ കുറച്ച് വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു.

"ആദ്യ ദിവസം തന്നെ പേനയൊന്നും ഇല്ലാതെയാണല്ലെ.. ദേ ഈ മൂലയ്ക്ക് വന്നു നില്‍ക്കൂ..." ടീച്ചര്‍ പറഞ്ഞു.

മുന്‍പ് തയ്യല്‍ പീരിയഡില്‍ സൂചിയും നൂലും കൊണ്ട് വരാത്തതിനു മാത്രമെ മൂലയ്ക്കു നില്‍ക്കേണ്ടി വന്നിട്ടുള്ളൂ. ഉണ്ണിമോനും കൂട്ടരും എന്നെ നോക്കി എന്തോ പറഞ്ഞു അടക്കി പിടിച്ച് ചിരിക്കുന്നു. ഒരു താരത്തെ പോലെ ക്ലാസിലിരിക്കേണ്ട ഞാന്‍, തലയും കുനിച്ച് ക്ലാസിന്റെ മൂലയില്‍ നില്പായി.

നാലു മണിക്കു ബെല്ലടിച്ചപ്പോള്‍ ആദ്യം തന്നെ പുറത്തേക്ക് ഓടി ആ പൈപ്പിന്‍ ചോട്ടിലെത്തി. അവിടെയാകെ പരതി നടന്നു. ഇടയ്ക്കു പുല്ലുകള്‍ക്കിടയില്‍ കണ്ട തിളക്കം ഒരു ചാര്‍മിനാര്‍ സിഗരറ്റിന്റെ ഫോയിലിന്റേത് ആയിരുന്നു. പ്രതീക്ഷ കൈവിട്ട് വീട്ടിലേക്ക് നടന്നു, ഒറ്റയ്ക്ക്, എന്ത് കള്ളം പറയണമെന്നറിയാതെ. രാവിലത്തെ യാത്രയില്‍ കളകളാരവം മുഴക്കി ഒഴുകിയിരുന്ന കുഞ്ഞരുവികള്‍ നിശബ്ദമായി പതിയെ ഒഴുകുന്നു, എന്റെ മനസ് പോലെ.

വീട്ടിലെത്തി ഒന്നു കൂടി പെട്ടി പരിശോധിച്ചു, ഇല്ല, എങ്ങുമില്ല. എന്റെ പരിശോധനയില്‍ പന്തികേട് കണ്ട ചേച്ചിക്കു കാര്യം മനസിലായി, അമ്മയും അറിഞ്ഞു. അച്ഛന്‍ ഓഫീസില്‍ നിന്നും വന്നിരുന്നില്ല. അമ്മ എന്റെ അശ്രദ്ധയെ പറ്റി പറഞ്ഞു കൊണ്ടേയിരുന്നു. അച്ഛന്‍ വന്നപാടെ വിവരമറിഞ്ഞു, എന്നോട് ഒന്നും ചോദിച്ചില്ല, പെട്ടിയൊക്കെ നന്നായി തെരഞ്ഞോ എന്നു അമ്മയോട് തിരക്കി. പിന്നെയൊരിക്കലും ഹീറോ പേനയെ പറ്റി ചോദിക്കാന്‍ ധൈര്യം വന്നിട്ടില്ല, മാസത്തിന്റെ തുടക്കത്തില്‍ കൂടി. അതിനു ശേഷം ക്ലാസില്‍ പലരും ഹീറോ പേനയുമായി വന്നു, എനിക്കു മാത്രം അതിനു ഭാഗ്യം കീട്ടിയില്ല, എന്റെ കൈയ്യക്ഷരം നന്നായതുമില്ല.

പതിവിലും വലിയ ഒരു ഇടിനാദം എന്നെ ഓര്‍മകളില്‍ നിന്നും തിരികെ കൊണ്ട് വന്നു. മണി പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. 6.30 നു തന്നെ അലാറം സെറ്റ് ചെയ്ത് വെച്ചു. രാവിലെ 7.15 നു ഉള്ള ആദ്യ ബസില്‍ തന്നെ പോകണം. ഒരു ചെറിയ നൊമ്പരത്തോടെ തിരിഞ്ഞ് കിടന്നു. അപ്പോള്‍ പുറത്തും മഴ കനത്ത് പെയ്യുന്നുണ്ടായിരുന്നു.

Sunday, March 22, 2009

ചരിത്രത്തില്‍ നിന്നും....

സുഗുണന്‍ രാജാവ് അലാറം സ്നൂസ് ചെയ്തിട്ടു ഒന്നു കൂടി ചരിഞ്ഞു കിടന്നു. മണി എട്ടായിരിക്കുന്നു. പണ്ട് വെളുപ്പിന് നാല് മണിക്കു എഴുന്നേറ്റ് ജിമ്മടിക്കാന്‍ പോയിരുന്ന ആളാണ്. ഇപ്പൊ തീരെ വയ്യ. കണ്ട അവന്മാരോടൊക്കെ പോയി യുദ്ധം ചെയ്ത് ആമ്പിയര്‍ ഒക്കെ പോയിരിക്കുന്നു. വാള്‍ തൂക്കി നടക്കാന്‍ വയ്യാത്തതിനാല്‍ ഇപ്പോള്‍ ഒരു ചെറിയ പിസ്റ്റളും കൊണ്ടാണ് നടപ്പ്.

'മഹാ രാജാവേയ്... മഹാ രാജാവേയ്...'

'ആരടേയ് ഈ കൊച്ച് വെളുപ്പാന്‍ കാലത്ത്...'

'മന്ത്രി അടിയന്‍ ആണേയ്...'

സന്തോഷമായി.. ഇന്നത്തെ ദിവസം തികച്ചും ഐശ്വര്യപൂര്‍ണവും സന്തോഷകരവും ആയിരിക്കും. അലവലാതി മന്ത്രി ആണ് കണി. അതും കിടക്കപായയില്‍.

'എന്താണ് മന്തി പുംഗവാ ഇത്രയും അര്‍ജന്റ് വിഷയം? കൊട്ടാരത്തില്‍ ആരെങ്കിലും ബോംബ് വെച്ചോ? അതോ കുമാരനെ ആരെങ്കിലും തട്ടി കൊണ്ട് പോയോ?'

'നിര്‍ത്തി രാജാവേ നിര്‍ത്തി.. ഞാന്‍ ഈ പണി വിടുകാണ്...'

'അങ്ങനെ പറയരുത് മന്ത്രീ.. ഈ രാജ്യത്ത് പത്തു ജയിച്ച മറ്റൊരാളുണ്ടായിരുന്നെങ്കില്‍ ഞാന്‍ എന്നേ പറഞ്ഞ് വിട്ടേനെയ്.. താങ്കളെ.. താങ്കളുടെ ബുദ്ധി ഒന്നു മാത്രമാണല്ലോ എന്നെ ഈ വഴിക്ക് ആക്കിയത്..ഇന്നോവേഷനാണ് പോലും ഇന്നോവേഷന്‍.. ഒരു അശ്വമേധം നടത്തിയതിന്റെ ഹാങ് ഓവര്‍ ഇതു വരെ മാറിയിട്ടില്ല. കുതിരയെ വിടുന്നത് ഔട്ട് ഓഫ് ഫാഷന്‍ ആണെന്നു പറഞ്ഞ് അശ്വമേധത്തിനു കാളയെ വിട്ടത് താങ്കള്‍.. എന്നിട്ട് കരമന രാജാവ് അതിനെ വെട്ടീ ബീഫ് ഫ്രൈ ഉണ്ടാക്കി കൊടുത്ത് വിട്ടില്ലേ...'

'അന്നു എട്ട് പൊറോട്ടയാണ് ഒറ്റയിരിപ്പിന് രാജന്‍ അകത്തോട്ട് ചെലുത്തിയത്, ആ ബീഫ് ഫ്രൈയും കൂട്ടി.. മഹാരാജാവ് അത് മറന്നു..'

'കുമാരിയുടെ സ്വയംവരത്തിന്റെ കാര്യം കൂടി ഞാന്‍ ഇവിടെ പറയണോ മന്ത്രീ. സ്വയം വരത്തിന് പകരം ഓണ്‍ലൈന്‍ ബുദ്ധി പരീക്ഷ നടത്താമെന്നു പറഞ്ഞപ്പോള്‍ സമ്മതിച്ച ഞാന്‍ മണ്ടന്‍. ഉത്തരങ്ങള്‍ ഹാക്ക് ചെയ്തെടുത്ത ഒരു പിച്ചക്കാരന്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ കൊണ്ട് പോയില്ലേ എന്റെ കുമാരിയെ.'

'രാജന്‍, ശവത്തില്‍ കുത്തരുത്..'

'എല്ലാ നാട്ടുരാജ്യങ്ങളിലും സോഫ്റ്റ്വെയര്‍ കമ്പനികള്‍ തുടങ്ങാമെന്ന ഐഡിയ ഇട്ടത് താങ്കള്‍.. അന്നു പകരം അണ്ടിയാപ്പീസുകള്‍ തുടങ്ങിയത് കൊണ്ട് ഇന്നു കാഷ്യൂ കയറ്റി അയച്ച് വെള്ളം കുടിച്ച് ജീവിക്കുന്നു..എങ്കിലും പറയൂ.. എന്താണ് ഈ നേമം മഹാരാജ്യത്തെ മഹാമന്ത്രിയെ അലട്ടുന്ന വിഷയം?'

'രാജന്‍, അങ്ങയുടെ ഏറ്റവും ഇളയ പ്രോജക്‍റ്റ് ആണ് അടിയന്റെ തല വേദനയ്ക്ക് കാരണം... കുമാരന്റെ പള്ളി കീടമടി കാരണം അടിയന്‍ പൊറുതി മുട്ടിയിരിക്കുകയാണ്.. പാപ്പനംകോട് നാട്ടു രാജ്യത്തില്‍ നിന്നും കപ്പം പിരിച്ചത് അപ്പാടെയാണ് ഇന്നലെ കീര്‍ത്തി ബാറില്‍ കൊടുത്ത് തീര്‍ത്തത്. '

'എന്നിട്ട് എവിടെ എന്റെ പൊന്നോമന കുമാരന്‍?'

'ഷിബു കുമാരന്‍ അവിടെ പള്ളിവാള്‍ വെച്ച് തളര്‍ന്ന് കിടക്കുകയാണ്. കുമാരന്‍ വലിയ ഒരു രാജകുമാരനാണെന്നു അടിച്ച റമ്മിനറിയില്ലല്ലോ... '

'വാള്‍ പിടിക്കേണ്ട പ്രായത്തില്‍ വാള്‍ വെച്ചു കിടക്കാനാണല്ലോ എന്റെ പുന്നാര രാജ മോന്റെ വിധി. .എന്താണ്.. എന്താണ് മന്ത്രീ ഇതിനൊക്കെ കാരണം.. പറയൂ..'

'വളര്‍ത്ത് ദോഷം.. അല്ലാതെന്താ...രാജകുമാരന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ച് കൊടുത്തില്ലേ.. ഇം‌പോര്‍ട്ടഡ് കുതിരയെ വേണമെന്നു പറഞ്ഞപ്പോള്‍ അത്. അതിന് എണ്ണയടിക്കാന്‍, അല്ല മുതിരയും മില്‍ക്ക് ഷേയ്ക്കും വാങ്ങിക്കാന്‍ തന്നെ വേണം ലക്ഷങ്ങള്‍... രാജഗുരു പ്രവചിച്ചിരിക്കുന്നത് അറിയാമല്ലൊ.. കുറച്ച് നാള്‍ കഴിയുമ്പോള്‍ ആഗോളമാന്ദ്യം കാരണം ലോകാവസാനം ഉണ്ടാവുമെന്നാണ്. ഇപ്പോഴേയ് അറിഞ്ഞും കണ്ടും ജീവിച്ചാല്‍ കൊള്ളാം.'

'കൊട്ടാരം ചെലവില്‍ എക്കണോമിക്സില്‍ ഡോക്ടറേറ്റ് വാങ്ങി കൊടുത്തത്, ഇപ്പോ എനിക്ക് തന്നെ കുരിശ് ആവുമല്ലോ ദൈവമേ.. കൊടും തപസ്സിനെന്നു പറഞ്ഞു കാട്ടില്‍ പോയി കൊതുക് കടി കൊണ്ട് ചിക്കന്‍ ഗുനിയ പിടിച്ച് അകത്ത് കിടപ്പുണ്ടല്ലോ നമ്മുടെ ഗുരു. മന്ത്രീ വെറുതെ ഓഫ് ടോപ്പിക്ക് പറഞ്ഞു കാട് കയറേണ്ട കം റ്റു ദ പോയിന്റ്. ഒരു പോംവഴി ഉപദേശിച്ച് തരൂ.'

'അടിയന്റെ പൊട്ടബുദ്ധിയില്‍ ഒരു ഉപായം തോന്നുന്നുണ്ട്.'

'ഏതായാലും എന്റെ കൈ വാക്കില്‍ നിന്നും മാറി നിന്നു ബുദ്ധി ഉപദേശിക്കൂ.. മഹാമന്ത്രീ'

'രാജകുമാരന്‍ ഏതായാലും ശീലങ്ങള്‍ നിര്‍ത്താന്‍ പോകുന്നില്ല. അടിച്ച വഴിയേ പോയില്ലെങ്കില്‍ പോയ വഴിയേ അടിക്കുന്നതല്ലെ നല്ലത്. കീര്‍ത്തി ബാറില്‍ കൊടുക്കുന്നത് എന്ത് കൊണ്ട് നമ്മുടെ ഖജനാവിലേക്ക് പൊയ്കൂടാ...'

'ഒന്നും മനസിലായില്ലാ........'

'ഒരു ഫുള്‍ സോമരസം റം വാറ്റിയെടുക്കാന്‍ ആകെ വേണ്ടത് രണ്ട് വെള്ളിക്കാശ്.. കീര്‍ത്തി ബാറില്‍ വാങ്ങുന്നത് 20 പൊന്‍ പണം. കൊട്ടാരം വൈദ്യന്‍ ആണെങ്കിലോ ഇപ്പോ വേറെ പണി ഒന്നുമില്ല താനും. കുമാരന് അടിക്കാനുള്ള സെറ്റപ് നമുക്ക് കൊട്ടാരത്തില്‍ തന്നെ അങ്ങ് ഒരുക്കി കൊടുത്ത് കൂടെ? മഹാരാജനും ഇടക്കിടെ തലയില്‍ മുണ്ട് ഇട്ട് ഇറങ്ങേണ്ട ആവശ്യം വരില്ല.. ഏത്??'

'മന്ത്രീ... മഹാമന്ത്രീ... യൂ ആര്‍ ആവ്സം മാന്‍.. യൂ റോക്ക്.'

----------------------------------

ഇത് ചരിത്രം.. വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി.. ഷിബു രാജകുമാരനും സുഗുണന്‍ രാജാവിനും മാത്രമായി തുറന്ന ഈ സംവിധാനം അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി തുറന്നു കൊടുത്തു. രാജഭരണം മാറി ജനാധിപത്യം വന്നു. പലയിടത്തും ശാഖകള്‍ തുറന്നു. പേര് മാറി, ബീവറേജസ് കോര്‍പറേഷന്‍ എന്നായി. കേരളത്തില്‍ എല്ലാവരും സ്നേഹത്തോടെയും ഒത്തൊരുമയോടും ക്യൂവില്‍ നില്‍ക്കുന്ന ഒരെ ഒരു സ്ഥലം. പരസ്പരം കണ്ടാല്‍ കടിച്ച് കീറുന്നവര്‍ ഒരമ്മ പെറ്റ മക്കളെ പോലെ ക്യൂവില്‍ നിന്നു. കമ്യൂണിസ്റ്റുകാരനും കോണ്‍ഗ്രസുകാരനും ഷെയര്‍ ഇട്ട് പൈന്റ് വാങ്ങിച്ചു.

സുഗുണന്‍ രാജാവിന്റേയും സോമന്‍ മന്ത്രിയുടെയും ഭരണനേട്ടങ്ങള്‍ വിസ്മരിക്കപ്പെട്ടു. എല്ലാ ബീവറേജസ്സിനു മുന്നിലും സുഗുണന്‍ രാജാവിന്റെ അര്‍ദ്ധകായ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം, ആവശ്യമായി തന്നെ നില നില്‍ക്കുന്നു. ഇനി അടുത്ത തവണയെങ്കിലും, നിങ്ങള്‍ ബീവറേജസ്സില്‍ നിങ്ങളുടെ ഊഴവും കാത്ത് നില്‍ക്കുമ്പോള്‍ സുഗുണന്‍ രാജാവിന്റെ ആത്മ ശാന്തിക്കായി രണ്ട് നിമിഷം മൗനം പാലിക്കുക, ആ ഭരണനിപുണന്റെ ആത്മാവ് സ്വര്‍ഗത്തില്‍ നിത്യ ശാന്തി കൊള്ളട്ടെ.

Thursday, December 13, 2007

മഡിവാലയില്‍ ഒരു വെളുപ്പാന്‍ കാലത്ത്..

ഞാന്‍ വീണ്ടും തിരിഞ്ഞു കിടന്നു. പാതി തുറന്ന കണ്ണുകളാല്‍ പുറത്തേക്കു പാളി നോക്കി. സൈന്‍ ബോര്‍ഡുകളില്‍ മലയാളം അക്ഷരങ്ങള്‍ മാറി തമിഴ്‌ തെളിഞ്ഞു കാണുന്നു. വാളയാര്‍ കഴിഞ്ഞിരിക്കണം. സ്വന്തം നാട്‌ എതാണ്ട്‌ 70 km/h സ്പീഡില്‍ എന്നില്‍ നിന്നും അകന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്‌ ഒരു വേദനയോടെ ഞാന്‍ തിരിച്ചറിഞ്ഞു. പരോള്‍ കഴിഞ്ഞു വരുന്ന ഒരുവന്റെ മാനസികാവസ്ഥ.

തൊട്ടടുത്ത സീറ്റിലിരിക്കുന്ന ഒരു 'സല്‍മാന്‍ ഖാന്‍' എട്ടു ദിക്കും പൊട്ടുമാറു കൂര്‍ക്കം വലിക്കുന്നു. കൊമ്പന്‍ മീശയും കുടവയറും ഉള്ളവര്‍ മാത്രമെ കൂര്‍ക്കം വലിക്കുകയുള്ളൂ എന്നായിരുന്നു എന്റെ ധാരണ. അല്ല, സല്‍മാന്‍ ഖാന്മാരും കൂര്‍ക്കം വലിക്കും. ഞാന്‍ വാച്ച്‌ നോക്കി പന്ത്രണ്ട്‌ കഴിഞ്ഞിരിക്കുന്നു. തൊട്ടടുത്ത സീറ്റിലെ ഒരു മെലിഞ്ഞ സുന്ദരന്‍, ആരോടോ ഫോണില്‍ കൂടി ഒലിപ്പിക്കുന്നു. ഒരു ബക്കറ്റ് കിട്ടിയിരുനെങ്കില്‍ ഒരു ഒന്നന്നര ബക്കറ്റ് കോരി കളയമായിരുന്നു. പണ്ട് ജാക്ക് എന്നൊരു മനുഷ്യന്‍ ഒലിപ്പിച്ച് ഒലിപ്പിച്ചു ടൈറ്റാനിക് മുക്കിയ കാര്യം ഞാന്‍ വെരുതേ ആലോചിച്ചു.

പതിയെ ആ സത്യം ഞാന്‍ മനസിലാക്കി. ഇല്ല, അവര്‍ തോറ്റു പിന്മാറിയിട്ടില്ല. പാലക്കാട്‌ കഴിഞ്ഞപ്പോള്‍ അശ്വമേധം മതിയാക്കി വിശ്രമത്തിലായ മൂട്ടകള്‍ വീണ്ടും തല പൊക്കിയിരിക്കുന്നു. കാലുകളിലെ തേരോട്ടം മതിയാക്കി ഇപ്പോള്‍ കഴുത്തിനു പുറകിലായാണ്‌. സ്വന്തം നാടിനേയും ബന്ധുക്കളേയും പിരിഞ്ഞു വരുന്ന ഒരുവനെ വീണ്ടും കുത്തിനോവിക്കാന്‍ വണ്ണം ക്രൂരന്മാരാണോ ഈ മൂട്ടകള്‍? ഒരെണ്ണത്തിനെയെങ്കിലും കിട്ടിയാല്‍ കഴുത്തു ഞെരിച്ച്‌ കൊന്നു കളയാമെന്ന വ്യാമോഹത്തോടെ ഞാന്‍ കഴുത്തിലൂടെ ഒന്നു പരതി നോക്കി. മൂട്ട പോയിട്ടു മൂട്ടയുടെ ഒരു മുട്ട പോലും കിട്ടിയില്ല.

ഞാന്‍ ചുറ്റും നോക്കി. മിക്കവരും ഗാഢനിദ്രയിലാണ്‌. ഇനി ഈ മൂട്ടകള്‍ യക്ഷിമാരെ പോലെ ആണോ? സുന്ദരന്മാരായ യുവാക്കളില്‍ നിന്നു മാത്രം ചോര കുടിക്കുന്ന യക്ഷി. ആയിരിക്കും അല്ലെങ്കില്‍ ഈ ബസില്‍ എന്നെ മാത്രം തെരഞ്ഞു പിടിച്ച്‌ കടിക്കില്ലല്ലോ.

ഞാന്‍ വീണ്ടും ചുറ്റും നോക്കി, എന്റെ ദുഖം പങ്കിടാന്‍ ഒരു പങ്കാളിയെ തേടി. അപ്പോഴാണ്‌ മുന്നിലൊരു സീറ്റിലിരുന്നു ചൊറിയുന്ന കൊലുന്നനെയുള്ള ആ സുന്ദരിയെ ഞാന്‍ കണ്ടത്‌. എന്റെ അതേ വേവ്‌ ലെങ്ങ്‌തിലുള്ള മറ്റൊരാളെ കണ്ടപ്പോള്‍ എന്റെ മനസ്‌ തരളിതമായി. കുഴച്ച ചപ്പാത്തി മാവിന്റെ നിറമുള്ള ആ സുന്ദരി ചൊറിയുന്നതിനിടെ എന്നെ ശ്രദ്ധിച്ചു. കണ്ണുകള്‍ തമ്മില്‍ ഹെഡ്‌ റ്റു ഹെഡ്‌ കൊളിഷന്‍ നടന്നു. തികച്ചും കാഷ്വല്‍ ആയി ചൊറിഞ്ഞു കൊണ്ടിരുന്ന അവള്‍ യാന്ത്രികമായി ചൊറിയാന്‍ തുടങ്ങി.

യൂറിനല്‍ ബ്ലാഡറിന്റെ വലിപ്പം മിനിമം ഒരു 1000 cc എങ്കിലും ആക്കാത്തതിനു ദൈവത്തിനെയും പഴിച്ചു കൊണ്ട്‌ അടുത്ത പെട്രൊള്‍ പമ്പും സ്വപ്നം കണ്ടിരിക്കാറുള്ള ഞാന്‍ ഈ യാത്ര അവസാനിക്കരുതേയെന്നു പ്രാര്‍ഥിച്ചു. ഞാന്‍ ചൊറിഞ്ഞു. വീണ്ടും വീണ്ടും ചൊറിഞ്ഞു. ആ ചൊറി എന്റെ മനസ്‌ കുളിര്‍പ്പിച്ചു. കാത്തിരുന്ന പെണ്ണിനെ കണ്ടുമുട്ടിയവന്റെ സ്വപ്ന സാക്ഷത്കാരത്തിന്റെ വികാരതള്ളിച്ചയില്‍, ചൊറിഞ്ഞിടത്തെ വേദന, അലിഞ്ഞലിഞ്ഞില്ലാതെയായി. കയ്യില്‍ തടഞ്ഞ ഒരു മൂട്ടയെ ഞാന്‍ നളന്‍ ഹംസത്തെയെന്ന പോലെ തലോടി. എന്റെ ദമയന്തിയെ കാട്ടിതന്ന കൂട്ടുകാരാ, തെറ്റിദ്ധരിച്ചതിനു മാപ്പ്‌. എന്റെ എല്ലു മാത്രമുള്ള ശരീരത്തില്‍ നിന്നും ബ്ലഡ്‌ കുടിക്കാന്‍ വൃഥാശ്രമം നടത്തിയിരുന്ന അതിനെ ഞാന്‍ സ്നേഹവായ്പോടെ എടുത്ത്‌ 'സല്‍മാന്‍ ഖാന്റെ' പുറത്ത്‌ വെച്ചു കൊടുത്തു.

ഞാന്‍ രമണനും അവള്‍ ചന്ദ്രികയുമായി. ഞങ്ങള്‍ പുഴയോരങ്ങളില്‍ ആടിനെ മേയ്ച്ചു നടന്നു. പിന്നെ ഞാന്‍ ജാക്കും അവള്‍ റോസുമായി. ബസിന്റെ ജനലില്‍ കൂടി ഞങ്ങള്‍ തുപ്പിക്കളിച്ചു.

ഒരു മൂട്ടയെ പിടിക്കാനെന്ന വ്യാജേന അവള്‍ മെല്ലെ തിരിഞ്ഞ്‌ ഒന്നു കണ്ണെറിഞ്ഞു. 'കൊണ്ടു, ദര്‍ഭ മുന കാലിലെന്നു വെറുതെ നടിച്ച്‌....' ശാകുന്തളം എന്റെ മനസില്‍ ഒരു ഫ്ലാഷ്‌ ബാക്കായി കടന്നു വന്നു. കാലില്‍ മുള്ള്‌ കൊണ്ടെന്നു വെറുതെ നടിച്ച്‌, തിരിഞ്ഞു ദുഷ്യന്തനെ നോക്കുന്ന ശകുന്തള. പുറകെയിരുന്നു മൂട്ടയെ പിടിക്കുന്ന ദുഷ്യന്തന്‍. ഞാന്‍ ബസിലെ ടിവി സെറ്റിലേക്കു നോക്കി. അതാ അതില്‍ കണ്വാശ്രമം തെളിഞ്ഞു വരുന്നു. ഓടി നടക്കുന്ന മാന്‍ പേടകള്‍, മുല്ലവള്ളികള്‍, മൂളിപ്പറക്കുന്ന വണ്ടുകള്‍. അതാ ദുഷ്യന്തനും ശകുന്തളയും നൃത്തം ചെയ്യുന്നു, കൂടെ മൂട്ടകള്‍ ചിറക്‌ വിരിച്ചാടുന്നു. 'നിംബൂട നിംബൂട നിംബൂട' ബാക്ക്ഗ്രൗണ്ടില്‍ നിന്നും സ്റ്റീരിയൊ നാദം.

സംഘനൃത്തം കഴിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി ഉണര്‍ന്നു,ബസ്‌ മടിവാലയെത്തിയിരിക്കുന്നു. ഞാന്‍ ചുണ്ടിനു ചുറ്റും പറ്റിയിരുന്ന തേനുംവയമ്പുമെല്ലാം തുടച്ചു സീറ്റില്‍ തേച്ചു. തലേന്നു കഴിച്ച പോറോട്ടയും ബീഫ് ഫ്രൈയും കൂടെ ചേര്‍ന്നു പ്രതിപ്രവര്‍ത്തിച്ചു മനസിലെ റൊമന്റിക് മൂഡിനെ ഗണ്യമായ തോതില്‍ കുറച്ചിരിക്കുന്നു. എല്ലാവരും പുറത്തിറങുന്ന തിരക്കിലായിരുന്നു. ബസിനു പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ അവളെ പ്രതീക്ഷയോടെ നോക്കി, അവള്‍ നോക്കിയില്ല. അവള്‍ ഓട്ടോക്കാരനുമായി വില പേശുന്ന തിരക്കിലായിരുന്നു. അവള്‍ ഓട്ടോയില്‍ കയറി യാത്രയായി. ഓട്ടോയുടെ പുറകിലെ പോളിത്തീന്‍ വിന്‍ഡോയില്‍ അവള്‍ ലിപ്സ്റ്റിക്‌ കൊണ്ട്‌ സ്വന്തം നമ്പര്‍ എഴുതുമെന്നു ഞാന്‍ മോഹിച്ചു. ഷേവിംഗ്‌ ലോഷന്റെ പരസ്യസന്ദര്‍ഭം സ്വന്തം ജീവിതത്തിലും സംഭവിക്കുമെന്നു കരുതിയ ഞാന്‍ വെറും മണ്ടന്‍.

അന്തരാത്മാവിന്റെ ബേസ്‌മന്റ്‌ ഫ്ലോറില്‍ നിന്നും ഇരമ്പികയറിയ വ്യസനത്തെ പ്രാക്റ്റികാലിറ്റി കൊണ്ട്‌ മറികടന്ന ഞാന്‍ സ്വന്തം പച്ചരി പ്രശ്നത്തിന്റെ ശാശ്വത പരിഹാരത്തിനായി ബസ്റ്റോപ്പിലേക്കു നടന്നു. ബസിലിരുന്നു ഒരു തീരുമാനത്തിലെത്തിയിരുന്നു, ഇന്നു തന്നെ ഒരു ന്യൂറോളജിസ്റ്റിനേ(ഞരമ്പ്‌ രോഗവിദ്ഗ്ദ്ധനെ) കാണണം,അല്ലെങ്കില്‍ ഏതെങ്കിലും ഒരു മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

നോട്ട്‌ :പ്രിയേ, അന്നു മൂട്ടകളെയും പൂര്‍ണചന്ദ്രനേയും വോള്‍വൊ എഞ്ജിനേയും സാക്ഷി നിര്‍ത്തി നമ്മള്‍ കൈമാറിയ മൗനരാഗത്തിന്റെ അദൃശ്യ തരംഗങ്ങള്‍ നീ മറന്നുവോ? എവിടെയാണ്‌ നീ? മടിവാലയില്‍, കലാശിപാളയില്‍ നിന്നെയും തേടി അലയുകയാണു, ഈ മന്മഥന്‍ ചേട്ടന്‍.

Monday, July 03, 2006

സോമരസവും ബേബി ഡയപ്പേര്‍സും..

ഒരു തണുത്ത കോണ്‍ഫറന്‍സ്‌ ഹാള്‍.. സമയം വൈകുന്നേരം ഒരു എട്ട്‌ എട്ടര.. വിഷയം ഡാറ്റ മൈനിങ്ങും പിന്നെ എന്തൊക്കെയൊ ചില നല്ല കാര്യങ്ങളും..

എന്റെ അവസ്ഥ അര്‍ധബോധാവസ്ഥ..

സ്ഥലത്തെ പ്രധാനപെട്ട ഡാറ്റാബേസ്‌ പുലി എന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരു വ്യക്തിത്വം, ഡാറ്റാമൈനിംഗ്‌ എന്ന പ്രതിഭാസത്തെ കുറിച്ചും അതു കാരണം നാടായ നാട്ടിലൊക്കെയുള്ള ബിസിനസ്‌ പ്രമാണിമാര്‍ക്കു ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രയോജനങ്ങളെ കുറിച്ചും അതിന്റെ ആന്തരിക ഘടനാവിശേഷങ്ങളെക്കുറിച്ചും ഘോരം ഘോരം പ്രസംഗിക്കുകയായിരുന്നു. ഡാറ്റാ സ്റ്റോറേജിന്റെ അന്തരാത്മാവിന്റെ ആഴങ്ങളിലേക്കു ഊളിയിട്ടു പോയിട്ടുണ്ടെന്നു അവകാശപെടുന്ന ടി വ്യക്തിത്വം ചില 'മനുഷ്യനു മനസിലാവുന്ന' ഉദാഹരണങ്ങളിലൂടെ, ഉറങ്ങിക്കിടക്കുന്ന ഏഴെട്ടു തലച്ചോറുകളിലേക്കു സാധനം തള്ളികയറ്റാന്‍ ശ്രമിക്കുകയാണ്‌.

അങ്ങു അമേരിക്കാവിലെ വാള്‍ മാര്‍ട്ട്‌ സ്റ്റോറുകളില്‍ വെള്ളിയാഴ്ചകളില്‍ ബിയറിനു നല്ല ചിലവാണത്രെ??

എന്തൊരു വലിയ ഇന്‍ഫര്‍മേഷന്‍.. ബിയര്‍ എന്നു കേട്ടു തലപൊക്കി നോക്കിയ മുഖങ്ങളില്‍ പുഛഭാവം. ഇതു കണ്ടു പിടിച്ച്‌ പഠിപ്പിച്ചു തരാനാണൊ അളിയന്‍ കോട്ടും സൂട്ടും ഒക്കെ ഇട്ടു നിന്നു കൂടിയാട്ടം കളിക്കുന്നത്‌.

വെള്ളിയാഴ്ച്ച വൈകുന്നേരങ്ങളില്‍ ബേബി ഡയപേര്‍സിനും നല്ല ചിലവാണെന്നു...

പുഛമുഖങ്ങളില്‍ ആശ്ഛര്യത്തിന്റെ ഒരു ചെറിയ ഹാലിളക്കം.
മറ്റു ചില ദുഷ്ടമനസുകളില്‍ ബിയര്‍ കുടി കാരണം ഉണ്ടാകാന്‍ സാധ്യത ഉള്ള ഡയപ്പറിന്റെ ആവശ്യകത എന്തായിരിക്കും എന്ന തികച്ചും വേണ്ടാത്ത ചില വിചാരങ്ങള്‍.

ടിയാന്‍ ഈ ഭയങ്കരമായ സംഭവത്തിന്റെ കാര്യകാരണങ്ങള്‍ വിശദീകരിച്ചു തുടങ്ങി. വെള്ളിയാഴ്ച്ചകളില്‍ ബിയര്‍ വാങ്ങിക്കാന്‍ വേണ്ടി വാള്‍ മാര്‍ട്ട്‌ സന്ദര്‍ശിക്കുന്ന മാന്യദേഹങ്ങളെ ഭാര്യമാര്‍ വിളിച്ചു ഡയപ്പറിനെക്കുറിച്ചു ഓര്‍മ്മിപ്പിക്കുമെന്നും അതല്ല വൈകുന്നേരങ്ങളില്‍ കറക്കം എന്ന പേരില്‍ നീണ്ട ഡ്രൈവിംഗ്‌ വേണ്ടതിനാല്‍ കുഞ്ഞുങ്ങള്‍ക്കു ഡയപ്പേര്‍സ്‌ ഒരു അത്യാവശ്യമാണെന്നും ഉള്ള രണ്ടു അഭിപ്രായങ്ങല്‍ അവതരിപ്പിക്കപെട്ടു.

ഇതൊക്കെ കണ്ടുപിടിച്ചതു വാള്‍മാര്‍ട്ടിലെ ചില ഡാറ്റാമൈനിംഗ്‌ തൊഴിലാളികള്‍ ആണു പോലും.. ഇവര്‍ ബിയര്‍-നാപ്പി റിലേഷന്‍ഷിപ്‌ എന്ന പേരില്‍ പഠനങ്ങള്‍ വരെ നടത്തിയിട്ടുണ്ടത്രേ. ഈ ഡാറ്റാമൈനിംഗ്‌ തൊഴിലാളികള്‍ക്കു ഫോണ്‍ ടാപ്പിംഗ്‌ പൊലുള്ള കലകള്‍ വശമാണൊ എന്ന സംശയം തികച്ചും ന്യായമാണു. എന്നാല്‍ ഇതെല്ലാം ചെയ്യുന്നത്‌ ഡാറ്റ മൈനിംഗ്‌ എന്ന മഹത്തായ പ്രതിഭാസം കൊണ്ടാണെന്നും ഡാറ്റയെ തുടര്‍ച്ചയായി അനലൈസ്‌ ചെയ്താല്‍ ഡയപേര്‍സിന്റെ കാര്യം മാത്രമല്ല മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന മറ്റു പല കാര്യങ്ങളും പുറത്താവുമെന്നും പ്രാസംഗികന്‍ വെളിപ്പെടുത്തി.

ആ ഞെട്ടലില്‍ നിന്നു മോചിതനാകുന്നതിനു മുന്‍പു തന്നെ 'മാനേജര്‍ അദ്ദേഹം' ഫാബ്മാളിന്റെ എന്‍ട്രന്‍സില്‍ തന്നെ ലെഫ്റ്റ്‌ സൈഡില്‍ പച്ചക്കറികളും റൈറ്റ്‌ സൈഡില്‍ ബിയറും വെച്ചിരിക്കുന്നതും ഡാറ്റ മൈനിംഗ്‌ ഉള്ളതു കൊണ്ടാണെന്നു വെളിപ്പെടുത്തി.

'സര്‍'

കോണ്‍ഫറന്‍സുകളില്‍ സംശയരോഗിയായി മാറുന്ന ഒരു ചേട്ടന്‍ ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍ പറഞ്ഞു

'അങ്ങനേയൊന്നുമല്ല സര്‍ കാര്യങ്ങള്‍'

ഡാറ്റാബേസ്‌ പുലിവര്യനും മാനേജര്‍ അദ്ദ്യവും ഞെട്ടി. ഞങ്ങള്‍ കൂടെ ഞെട്ടി. ആദ്യം ഡൗട്ട്‌ ചോദിച്ച്‌ മനേജരില്‍ നിന്നും പോയിന്റുകള്‍ വാങ്ങാം എന്നു കരുതിയിരുന്നവര്‍ നിരാശരായി.

സംശയരോഗി തുടര്‍ന്നു

'ഫാബ്മാളില്‍ ലെഫ്റ്റ്‌ സൈഡില്‍ പച്ചക്കറികളും റൈറ്റ്‌ സൈഡില്‍ ബിയറും ആണ്‌ വെച്ചിരിക്കുന്നത്‌ എന്നു പറയുന്നത്‌ ശരി അല്ല സര്‍. അവിടെ ബിയര്‍ സാധാരണ ലെഫ്റ്റ്‌ സൈഡില്‍ ആണു വെക്കുന്നത്‌. '

*
*
*

മോഹാലസ്യപ്പെട്ടു വീണ പ്രാസംഗികനേയും മനേജര്‍ അദ്ദ്യത്തേയും ചുമന്നു കൊണ്ട്‌ ഞങ്ങള്‍ ആ തണുത്ത കോണ്‍ഫറന്‍സ്‌ ഹാളിനു പുറത്തേക്കു പോയി.



*****************************************************

മറ്റൊരു റിലേറ്റെഡ്‌ നോട്ട്‌

വേദി - CDAC തിരുവനന്തപുരം ( ഫൈനല്‍ ഇയര്‍ പ്രോജക്ട്‌ വേള)

കയ്യും കെട്ടി നിര്‍നിമേഷന്മാരായി നില്‍ക്കുന്ന ഞങ്ങളോട്‌ പ്രോജക്ട്‌ ഗൈഡ്‌,

പ്രൊ ഗ : ഇത്രയും ഉത്തരവാദിത്വമില്ലാതെ പെരുമാറരുത്‌.. 15 രൂപയുടെ ഒരു IC വാങ്ങിക്കൊണ്ട്‌ വരാന്‍ പറഞ്ഞിട്ടു ആഴ്ച്ച രണ്ടായി

ഒരു സുഹൃത്ത്‌ : സര്‍... സര്‍ വിചാരിക്കുന്നത്‌ പോലെയൊന്നുമല്ല കാര്യങ്ങള്‍

പ്രൊ ഗ : പിന്നെ

സുഹൃത്ത്‌ : 15 രൂപയൊന്നുമല്ല സര്‍, 17 രൂപയാണു സര്‍ പറഞ്ഞ ആ IC ക്കു വില.

ശേഷം...

ഞാന്‍ എന്റെ പോക്കറ്റില്‍ കിടന്ന 100 രൂപ നോട്ടു ഗൈഡ്‌ കാണ്‍കെ ഉയര്‍ത്തിക്കാണിക്കുകയും മറ്റൊരു സുഹൃത്ത്‌ അന്നു അപൂര്‍വമായിരുന്ന മൊബെയില്‍ ഫോണ്‍ പൊക്കിക്കാണിക്കുകയും മറ്റുള്ളവര്‍ തങ്ങള്‍ക്കുള്ള സ്വര്‍ണമാല, മോതിരം തുടങ്ങിയവ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

Friday, June 23, 2006

അഷ്ടമിരോഹിണിനാളിലെന്‍..

അയല്‍ക്കാര്‍ പലപ്പോഴും അച്ഛനോടു പറഞ്ഞിട്ടുള്ള കാര്യമാണ്‌, 'മോനിവിടില്ലാത്തതല്ലേ, നമുക്ക്‌ ഒരു പട്ടിയെ വാങ്ങി വളര്‍ത്തിയാലോ?' (ഈ പറഞ്ഞ വാചകത്തിന്റെ ഇടയില്‍ കയറി വായിക്കാന്‍ ആരും നോക്കേണ്ട, ഇത്‌ കള്ളനെ പേടിച്ചു മാത്രമാണു). അന്നെല്ലാം അതു തള്ളി പോയത്‌ എന്റെ വീറ്റോ അധികാരം ഒന്നു കൊണ്ട്‌ മാത്രമായിരുന്നൂ.

ജനിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതല്ല ഈ പേടി. നായ്കളോടുള്ള എന്റെ സമീപനത്തില്‍ വലിയൊരു മാറ്റം തന്നെ വരുത്തിയ ആ സംഭവം നടക്കുന്നത്‌ ഒരു അഷ്ടമിരോഹിണി(ശ്രീകൃഷ്ണ ജയന്തി) ദിവസമാണ്‌. ഓണം അവധിയുടെ ആലസ്യം ഒക്കെ മാറുന്നതിനു മുന്‍പ്‌ വീണ്ടും കിട്ടിയ ഒരു അവധി ദിനം. വൈകിട്ടു 'വെച്ചു കൊടുക്കാന്‍' ഉള്ള പൊരിയും കല്‍കണ്ടവും പഴവും എല്ലാം പൂജാമുറിയിലെ ചുവരലമാരയില്‍ തയാറാക്കിക്കഴിഞ്ഞ്‌, അതില്‍ ഒരു പൂട്ടും വീണിട്ടുണ്ടായിരുന്നു. അതു എന്നെ ഉദ്ദേശിച്ചു മാത്രമാണെന്ന് മനസിലാക്കാനുള്ള വക തിരിവ്‌ ഒക്കെ എനിക്കു അന്നേ ഉണ്ടായിരുന്നൂ.

സമയം ഒന്‍പതോ പത്തോ ആയിക്കാണും. പടിപ്പുരയ്ക്കപ്പുറം കലപില സംസാരങ്ങളും ബഹളങ്ങളും ഒക്കെ കേട്ടു തുടങ്ങി. രാവിലത്തെ സെഷനുള്ളവര്‍ ഏതാണ്ടു ആയി എന്നു തോന്നുന്നൂ. അനീഷും ഉണ്ണിമോനും അവന്റെ ചേട്ടനും ഉണ്ട്‌. അപ്പോ ടൌണിലെ സ്കൂളിലും ഇന്നവധിയാണ്‌. എനിക്കു ടൌണിലെ സ്കൂള്‍ ആയിരുന്നു കൂടുതല്‍ ഇഷ്ടം. ബുധനാഴ്ച ഒഴിച്ച്‌ എല്ലാ ദിവസവും യൂണിഫോറം ഇടാന്‍ പറ്റുന്ന,സമരം ഉള്ള,ദിവസവും കബീര്‍ ബസ്സില്‍ കേറി പോവാന്‍ പറ്റുന്ന എന്റെ സ്വപ്നത്തിലെ സ്കൂള്‍. ഞാന്‍ ആണെങ്കിലോ മാസത്തില്‍ ഒരു തവണത്തെ 'തല ഒഴിയിറക്കലിനു' മാത്രമാണു അതിലൊന്നു കേറുക.

'ഞവരപച്ചയില്‍ ഇല വല്ലതും ഉണ്ടോ?'
ഉണ്ണിമോന്‍ നിക്കര്‍ വലിച്ചു കയറ്റിക്കൊണ്ടു ചോദിച്ചു.

ആ ഏരിയയില്‍ എന്റെ വീട്ടില്‍ മാത്രമെ ഞവരയില ഉള്ളൂ. സ്ലേറ്റ്‌ മായ്ക്കാന്‍ ഏറ്റവും വിശിഷ്ട്യം ആയതും കിട്ടാന്‍ ബുദ്ധിമുട്ടുള്ളതും കാട്ടു പച്ചയേക്കാളും മണവും ഗുണവും ഉള്ളതാണ്‌ ഈ ഞവരപച്ച. ഞവരപച്ച കശക്കി രണ്ടു പിടി പിടിച്ചാല്‍ എത്ര പഴയ സ്ലേറ്റും പുതു പുത്തന്‍ മോടിയാവും. സ്വന്തമായി രണ്ടു മൂടു ഞവരപച്ച ഉള്ളത്‌ കബീര്‍ ബസിലെ ദൈനം ദിന യാത്രയേക്കാളും പോയിന്റുകള്‍ പലപോഴും എനിക്കു വാങ്ങിതന്നിട്ടുണ്ടു.

'കിളിന്ത്‌ ഇല മാത്രമെ ഉള്ളൂ..'

ഒരു മുതലാളിയുടെ ഭാവത്തോടെ ഞാന്‍ മൊഴിഞ്ഞൂ.

'നാളെ രാവിലെ വന്ന് നോക്ക്‌'

ഒരു കണ്‍സഷന്‍ ഞാന്‍ കൊടുത്തു.

'ഉണ്ണിയേയ്‌....'

ഉണ്ണിമോനും അവന്റെ ചേട്ടനും വേണ്ടിയുള്ള വിളിയാണ്‌. രണ്ടു പേരും തങ്ങള്‍ക്കു പറ്റുന്ന വേഗത്തില്‍ ഓട്ടം തുടങ്ങി. ഇനി നിന്നിട്ട്‌ വലിയ കാര്യമൊന്നും ഇല്ലെന്ന് മനസിലാക്കിയിട്ടവണം അനീഷും തന്റെ 'വാഹനത്തില്‍' കയറി യാത്രയായി.

പടിപ്പുരയില്‍ നിന്നിട്ട്‌ എന്ത്‌ നടക്കാന്‍ എന്നോര്‍ത്തു ഞാന്‍ കുളിമുറിക്കു പുറകിലെ എന്റെ ഞവരതോട്ടത്തിലേക്ക്‌ നടന്നു. നല്ല മുറ്റിയാതെണെന്നു തോന്നിച്ച മൂന്നു നാലെണ്ണം പറിച്ച്‌ എന്റെ നിക്കറിന്റെ പോക്കറ്റില്‍ തിരുകി. തിരിഞ്ഞതും ഒരു രണ്ടു വാര അകലെ ഒരു പട്ടി, അതും എന്നെ നോക്കി. എന്റെ സ്വന്തം വീട്ടില്‍ എന്നെ പേടിപ്പിക്കാന്‍ പോന്നവനോ?

'ഗ്‌ര്‍ഗ്‌ര്‍ര്‍..'

അന്നു വരെ ഒരു പട്ടിയില്‍ നിന്നും കേട്ടിട്ടില്ലാത്ത ഒരു വല്ലാത്ത ശബ്ദം. ഞാന്‍ മെല്ലെ പിന്നോട്ടാഞ്ഞു. എന്റെ ആ ഭീരുത്വത്തിന്റെ സ്ക്വയറിന്റെ നേരനുപാതത്തില്‍ അവന്റെ വേഗം കൂടി. ഞാന്‍ അതു വരെ പുറപ്പെടുവിച്ചിട്ടില്ലാത്ത ഒരു ശബ്ദത്തോടെ താഴേക്ക്‌ വീണു. പിന്നത്തെ ഒരു 5 സെക്കന്‍ഡ്‌ ഇപ്പോഴും ഓര്‍മയില്ല.

ആരൊക്കെയോ ഓടി വന്നു. എന്നെ ഉമ്മറത്ത്‌ ഇരുത്തി. അപ്പോഴാണ്‌ ഞാന്‍ വലത്‌ തോളിലെ രണ്ടിഞ്ച്‌ നീളത്തിലെ മുറിവ്‌ കണ്ടത്‌. അയല്‍പക്കത്തെ എല്ലാപേരും എത്തിയിട്ടുണ്ട്‌. ഉണ്ണിമോനും അവന്റെ ചേട്ടനും.. അനീഷ്‌ ഇല്ല.

'ചിറയിന്‍കീഴ്‌ പോകേണ്ടി വരും'

ആരോ പറഞ്ഞു.

'പതിനാലെണ്ണം വെയ്ക്കണം..'

'ആരു പറഞ്ഞു, തെക്കേവിളയിലെ സുധാരന്റെ മോനു ആകെ അഞ്ചെണ്ണം മാത്രെ വെച്ചുള്ളൂ. പത്ഥ്യോം ഇല്ലായിരുന്നൂ.'

'അതിനു തിരോന്തരത്ത്‌ ജനലാശൂത്രീ പോണം'

'ഒന്‍പതെണ്ണം അധികം എടുത്താ പോരെയ്‌..'

സാമദ്രോഹി.. എന്താണു വിഷയമെന്നു മനസിലായിരുന്നെങ്കില്‍ അങ്ങനെ വിളിച്ചേനേയ്‌.

തര്‍ക്കം മുറുകുവാണ്‌.

'ഏതായാലും ചിറയിന്‍കീഴ്‌ പോയി നോക്കാം.. അവിടെ അഞ്ചെണ്ണം ആണെങ്കി അഞ്ച്‌, ഇല്ലെങ്കില്‍ പതിനാല്‌.'

അമ്മാവന്‍ രാവിലെ കണക്കു പരീക്ഷക്ക്‌ പോവാണൊ? അഞ്ച്‌, പതിനാല്‌, ഒന്‍പത്‌.....

മുറിവ്‌ ആരൊ കഴുകി, എന്നെ ഓണത്തിനു കിട്ടിയ പുതിയ നിക്കറിനുള്ളില്‍ എടുത്ത്‌ നിര്‍ത്തി. കഴിഞ്ഞ മാസം കള്ളനും പോലീസും കളിച്ചു വീണു ഇതിലും വലുതായി മുറിഞ്ഞിട്ടും ആരും ആശൂത്രീ കൊണ്ടു പോയില്ല. ഇപ്പോ എന്തെ??

'പട്ടി കടിച്ചാ കുത്തിവെക്കണം'

അവിടൊക്കെ കറങ്ങി നടന്ന ഉണ്ണിമോന്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു.

എന്നിട്ടും എനിക്ക്‌ പതിനാലിന്റെയും അഞ്ചിന്റേയും എടപാട്‌ പിടികിട്ടിയില്ല.

'കബീര്‍ പോയി, ഇനി വല്ല ഓട്ടൊയും ഒഴിഞ്ഞു വരണം' അച്ഛന്‍ പിറുപിറുത്തു.

അങ്ങനെ കല്‍കണ്ടവും കഴിച്ച്‌ പാല്‍പായസവും കുടിച്ച്‌ വീട്ടിലിരിക്കേണ്ട ഞാന്‍ വരാനിരിക്കുന്ന കുത്തിവെപ്പിന്റെ നൊമ്പരവുമായി ത്രിചക്ര ശകടവും കാത്തു നില്‍പ്പായി.

അതാ വരുന്നു ഒരു കൂട്ട ഓട്ടം. കയ്യില്‍ കമ്പുകളും കല്ലുകളുമായി ഒരു ജനകൂട്ടം. തെങ്ങ്‌ കയറാന്‍ വരുന്ന രവി അണ്ണനാണു നേതാവ്‌. ജനക്കൂട്ടം അടുത്തെത്തിയപോഴാണു ഇവരെ നയിച്ച്‌ കൊണ്ട്‌ മുന്‍പെ ഓടുന്ന നമ്മുടെ നമ്മുടെ കഥാപാത്രത്തെ കാണുന്നത്‌, ഇത്തിരി മുന്‍പെ തെങ്ങിന്‍ ചോട്ടിലിട്ടു എന്റെ പെയ്ന്റ്‌ ചുരണ്ടിയെടുത്തവന്‍.

പേയില്ലാത്ത പട്ടി വെരുതേ ആരെയും കടിക്കില്ലത്രേ.. ഇനി ആര്‍ക്കും ചിറയിന്‍കീഴ്‌ പോകേണ്ടിവരാതിരിക്കാന്‍ വേണ്ടി സാമൂഹ്യ പ്രതിബദ്ധതയുള്ള നാട്ടുകാരുടെ വക കൂട്ട ഓട്ടം.

ശകടം വന്നെത്തി.. ഞരങ്ങിയും മൂളിയും ഒരു വിധം ചിറയിന്‍കീഴ്‌ താലൂക്ക്‌ ആശുപത്രി പടിക്കലെത്തി.

മരുന്നിന്റെ വല്ലാത്ത മണമുള്ള മങ്ങിയ പച്ച പെയ്ന്റടിച്ച ഓ.പി. വിഭാഗത്തിലേക്കു ഞങ്ങളെത്തപ്പെട്ടു. ഡോക്‍ടറില്‍ നിന്നു കിട്ടിയ കുറിപ്പടിയുമായി വീണ്ടും മറ്റൊരിടത്തേക്കു... വെള്ള ഉടുപ്പിട്ട ഒരു ചേച്ചി കയ്യില്‍ വെള്ളം പുരട്ടി ഒരു ചെറിയ കുത്ത്‌,ഒരു കുഞ്ഞ്‌ കട്ടെറുമ്പ്‌ കടിച്ച മാതിരി. ഇത്രയും ചെറിയ കുത്തിനേയാണൊ ഞാന്‍ പേടിച്ചത്‌? പതിനാല്‌ അല്ല ഒരു ഇരുപത്തിയഞ്ചയാലും ഞാന്‍ താങ്ങും.

കഴിഞ്ഞില്ല.. അതു വെറും അലര്‍ജി ടെസ്റ്റിംഗ്‌ ആയിരുന്നത്രേ. ഒരു വലിയ സിറിഞ്ചുമായി നേരത്തെ കുത്തിയ ചേച്ചി എന്നെ അകത്തോട്ടു കൂട്ടിക്കൊണ്ടു പോയി ഒരു ബെഡ്ഡില്‍ കിടത്തി. പൊക്കിളിനു പുറത്തായി നല്ലൊരു സ്ഥാനം കണ്ടെത്തി, ഒരു കുത്ത്‌. വീണ്ടും കട്ടെറുമ്പ്‌. ഞാന്‍ വീണ്ടും ഹാപ്പി. അതു നീണ്ടു നിന്നില്ല. കഞ്ഞി വെള്ളം പോലെ വെളുത്ത അര ലിറ്റര്‍ മരുന്ന് അകത്തോട്ടു കയറിയപ്പോയ ഒരു രണ്ടു മിനിട്ട്‌ നേരം, കണ്ടുപിടിക്കപ്പെട്ടതും ഇല്ലാത്തതുമായ എല്ലാ നക്ഷത്രങ്ങളേയും ഞാന്‍ കണ്ടു.ഈ ക്രൂരകൃത്യത്തിനു ശേഷം നഴ്‌സ്‌ ചേച്ചി ഒരു മുട്ടായി എങ്കെലും തരുമെന്നു കരിതിയ എനിക്കു തെറ്റി. ചേച്ചി കത്തിയും വലിച്ചൂരി, സോറി സിറിഞ്ചും വലിച്ചൂരി ഒന്നുമറിയാത്ത പോലെ അടുത്ത ഇരയെ തേടി പോയി.

ഇതു പോലത്തെ പതിമൂന്നു ദിനങ്ങള്‍ എനിക്കു വേണ്ടി കാത്തിരിക്കുന്നതായി അച്ഛനില്‍ നിന്നു മനസിലാക്കി. അനുഭവിച്ച വേദനയുടെ പ്രതിഫലമെന്നോണം, ബസ്റ്റാന്‍ഡില്‍ നിന്നു ഒരു പുതിയ ബാലരമ സ്വന്തമാക്കാന്‍ ഞാന്‍ മറന്നില്ല.

ദിനങ്ങള്‍ കടന്നു പോയി. എന്റെ പൊക്കിളിനു ചുറ്റും സൂചി കുത്താന്‍ സ്ഥലമില്ലാതായി. എന്നിട്ടും എവിടെ നിന്നെങ്കില്‍ പാട്ടത്തിനെടുത്തിട്ടായാലും ചേച്ചി ഒരു വിധം കുത്തി ഒപ്പിക്കും. ഇതിനകം തന്നെ ബാലരമ, ബാലമംഗളം, തത്തമ്മ തുടങ്ങിയ പലതിന്റെയും പഴയതും പുതിയതുമായ പല ലക്കങ്ങളും ഞാന്‍ സ്വന്തമാക്കിയിരുന്നു.

വൈകിയാണു ആ സന്തോഷ വാര്‍ത്ത ഞാന്‍ അറിഞ്ഞത്‌, ഇനി മൂന്നു മാസത്തേക്കു സ്കൂളില്‍ പോകണ്ടത്രേ. പത്ഥ്യത്തിനു സമ്പൂര്‍ണ വിശ്രമം വേണം പോലും. ഈ മൂന്നു മാസത്തേെക്കു എനിക്കൊരു ട്യൂഷന്‍ സാറും ഏര്‍പ്പാടായി, സാര്‍ വീട്ടില്‍ വന്നു പടിപ്പിക്കും. ആ പട്ടി ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ കുറച്ച്‌ ദൂരെ മാറി നിന്നൊരു നന്ദി പറയാമായിരുന്നു.

ഭക്ഷണസമയത്തു ഒഴികെ ഞാന്‍ സമ്പൂര്‍ണ സന്തോഷവാനായിരുന്നു. മൂന്ന് മാസത്തെ മെനു അതി ഭീകരവും പൈശാചികവുമായിരുന്നു. രാവിലെ ഉപ്പും തേങ്ങയും ഇടാത്ത ഒരു കുറ്റി പുട്ടും ഉപ്പിടാത്ത പുഴുങ്ങിയ പയറും ഒരു ഗ്ലാസ്‌ മധുരമില്ലാത്ത പാലും. ഉച്ചക്കു ഉപ്പിടാത്ത കഞ്ഞിയും പയറും, രാത്രിയും തഥൈവ.

ആ ഏരിയയില്‍ വളരെ നാളുകള്‍ക്കു ശേഷം പേപ്പട്ടി കടിക്കപ്പെട്ടവാനായ എന്നെ കാണാന്‍ സന്ദര്‍ശകരുടെ ഒരു പ്രവാഹം തന്നെ ഉണ്ടായിരുന്നു. ഇതു കൂടാതെ എന്നും വൈകുന്നേരങ്ങളില്‍ വന്നു AD 100 മുതലുള്ള എല്ലാ പട്ടി കടി ചരിതങ്ങളും വിളമ്പുമായിരുന്ന അവിടത്തെ മെയ്‌ന്‍ വല്യമ്മമാരും..

'എന്റെ അമ്മെടെ ചിറ്റമ്മേറ്റെ മൂത്ത മോന്‍, ശങ്കരപിള്ള, പത്ഥ്യം തീരുന്ന 89-ആം ദിവസം 23-ആം മണിക്കൂര്‍. ഇത്തിരി അച്ചാര്‍ എടുത്ത്‌ നാക്കില്‍ വെച്ചു നോക്കിയതാ.... എടുത്തില്ലേ അങ്ങോട്ടു...'

ഒരു വല്യമ്മ തൂണിന്മേല്‍ ചാരിയിരുന്നു വാതം പിടിച്ച കാല്‍ തടവിയിറക്കിക്കൊണ്ടു പറഞ്ഞു. വെള്ളത്തില്‍ നോക്കാന്‍ പാടില്ല, നാരങ്ങ ഇനി രണ്ടു വര്‍ഷത്തെക്കു കഴിക്കാന്‍ പാടില്ല, ദൈവഭക്തി വേണം തുടങ്ങിയ ഉപദേശങ്ങളും.

മാസങ്ങള്‍ കഴിഞ്ഞു പോയി. പണ്ടു ശങ്കരപിള്ളക്കു പറ്റിയ അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ മൂന്നു മാസത്തെ പത്ഥ്യം മൂന്നര മാസമായി നീട്ടപ്പെട്ടു. മൂന്നര മാസത്തിനു ശേഷം വീണ്ടും സ്‌കൂളിലേക്കു. കയ്യൊടിഞ്ഞു പ്ലാസ്റ്ററുമായി വരുന്നവനെ നോക്കുന്ന ആരാധനയോടെ ചിലര്‍. ചിലര്‍ക്കു കുത്തി ഇല്ലാതാക്കിയ ആ പൊക്കിള്‍ ഒന്നു കാണണം...

കാലചക്രം ഓടിക്കറങ്ങി. ഇവിടെ ഈ മഹാനഗരത്തിലും ശുനകവര്‍ഗത്തില്‍ പെട്ട ഏതെങ്കിലും ഒരു ജീവിയെ കണ്ടാല്‍, ഇപ്പോഴും, അടിവയറ്റില്‍ ഒരു പെരുപ്പും പൊക്കിളിനു ചുറ്റും ഒരു വിങ്ങലും എല്ലാം കൂടി ഒരു ഇലഞ്ഞിത്തറ മേളം തന്നെ നടക്കും.